‘തൊഴിലാളിദ്രോഹ വ്യവസ്ഥകൾ നടപ്പാക്കരുത്’..! മുഖ്യമന്ത്രിക്ക് പിണറായി വിജയന്റെ കത്ത്

കൊച്ചി, കോഴിക്കോട് ഓഫീസുകൾ പൂട്ടി ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ട അമേരിക്കൻ മെഡിക്കൽ കോഡിങ് കമ്പനിയായ കോറോ ഹെൽത്തിന്റെ നടപടി സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിന് വഴിവെക്കുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡുകളിലെ വ്യവസ്ഥകൾ മറയാക്കിയാണ് ഈ കൂട്ടപ്പിരിച്ചുവിടൽ നടന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ, തൊഴിലാളി ദ്രോഹപരമായ ലേബർ കോഡ് വ്യവസ്ഥകൾ സംസ്ഥാനത്ത് നടപ്പാക്കാതിരിക്കാൻ സർക്കാർ നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്തയച്ചു.

പുതിയ ലേബർ കോഡുകൾ കേരളത്തിൽ വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാൽ, നിലവിലുള്ള ‘ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്‌സ് ആക്ട് 1947’ ആണ് ഇവിടെ ബാധകമെന്ന് പിണറായി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരമൊരു കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത് പൂർണമായും നിയമവിരുദ്ധമാണ്.

കമ്പനി മാനേജ്മെന്റിന്റെ ഈ ധാർഷ്ട്യത്തിന് മുന്നിൽ സർക്കാർ നിസ്സംഗത പാലിക്കുകയാണെന്നും, കോർപ്പറേറ്റുകളെ സഹായിക്കുന്ന സമീപനമാണ് തൊഴിൽ വകുപ്പ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. നോട്ടിസോ നഷ്ടപരിഹാരമോ ഇല്ലാതെ തൊഴിലാളികളെ തെരുവിലിറക്കാൻ ലേബർ കോഡുകൾ ലൈസൻസായി മാറുന്നു. ഐടി മേഖലയിൽ അടക്കം ഇത് വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പിരിച്ചുവിടപ്പെട്ട മുഴുവൻ ജീവനക്കാരെയും അടിയന്തരമായി തിരിച്ചെടുക്കുക, അതുവരെ അവർക്ക് അർഹമായ വേതനം ഉറപ്പാക്കുക എന്നീ കാര്യങ്ങളിൽ സർക്കാർ ഇടപെടണം.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളിൽ പ്രതിപക്ഷം മുൻപന്തിയിലുണ്ടാകുമെന്ന് പിണറായി വിജയൻ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button