കോൺഗ്രസിൽ വകുപ്പുതർക്കം രൂക്ഷം; ആഭ്യന്തരത്തിന് ചെന്നിത്തല പക്ഷത്തിന്റെ കടുത്ത സമ്മർദം

തിരുവനന്തപുരം: യുഡിഎഫിൽ മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമായെങ്കിലും, കോൺഗ്രസിനുള്ളിൽ മന്ത്രിസ്ഥാനം-വകുപ്പ് വിഭജന ചർച്ചകൾ ചൂടുപിടിക്കുന്നു. പ്രത്യേകിച്ച് ആഭ്യന്തര വകുപ്പ് സംബന്ധിച്ച തർക്കം പുതിയ സർക്കാരിന്റെ രൂപീകരണ ചർച്ചകളിൽ നിർണായകമായി മാറിയിരിക്കുകയാണ്.
മുഖ്യമന്ത്രി സ്ഥാനം ലഭിക്കാതിരുന്നതിനെ തുടർന്ന് അസന്തോഷത്തിലായിരിക്കുന്ന രമേശ് ചെന്നിത്തല പക്ഷം, തങ്ങൾക്ക് ആഭ്യന്തര വകുപ്പ് വേണമെന്ന കർശന നിലപാടിലാണ്. വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് വീണ്ടും ചെന്നിത്തലയുമായി നിർണായക ചർച്ച നടത്തും.
കഴിഞ്ഞ ദിവസം സതീശൻ ചെന്നിത്തലയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു. പുതിയ മന്ത്രിസഭയിൽ അംഗമാകണമെന്ന് സതീശൻ നേരിട്ട് അഭ്യർത്ഥിച്ചെങ്കിലും, ആഭ്യന്തര വകുപ്പ് തന്നെ വേണമെന്ന നിലപാടിൽ ചെന്നിത്തല ഉറച്ചുനിൽക്കുന്നതായാണ് വിവരം. മുൻപ് ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് വിജയകരമായി കൈകാര്യം ചെയ്ത അനുഭവം ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം.
മുൻപ് മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന സൂചന നൽകിയിരുന്ന ചെന്നിത്തല, ഇപ്പോൾ മന്ത്രിസഭയിൽ പ്രധാന ചുമതല ലഭിച്ചാൽ മാത്രം ചേരാമെന്ന നിലപാടിലാണ്. ഇതിനിടെ, ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകണമെന്ന് യുഡിഎഫിലെ ഘടകകക്ഷികൾ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. മുന്നണിയുടെ കരുത്തിനും ഭരണപരിചയത്തിനും അദ്ദേഹത്തിന്റെ സാന്നിധ്യം നിർണായകമാണെന്നാണ് വിലയിരുത്തൽ.
ഇതിനിടെ ഹൈക്കമാൻഡും മുതിർന്ന കോൺഗ്രസ് നേതാക്കളും ചെന്നിത്തലയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് നടക്കുന്ന സതീശൻ-ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വകുപ്പ് വിഭജന തർക്കത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്.



