ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയിട്ടും പ്രതിസന്ധി ഒഴിയുന്നില്ല; സംസ്ഥാനത്ത് ഇന്നും രാത്രിയിൽ നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം ഒഴിവാക്കാൻ തല്‍സമയ വിപണിിയല്‍ നിന്ന് ഉയർന്ന വിലക്ക് കെ എസ് ഇ ബി കൂടുതല്‍ വൈദ്യുതി വാങ്ങി. കേന്ദ്ര വൈദ്യുതി നിലയത്തില്‍ നിന്നുള്ള വൈദ്യുതി വിഹിതവും നേരിയ രീതിയില്‍ കൂടി. ഇന്നലെയും നൂറ് ദശലക്ഷം യൂണിറ്റിന് അടുത്തായിരുന്ന ഉപയോഗം. അതേസമയം ഇന്നും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം ആയിട്ടില്ല.

അതിനാൽ തന്നെ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു. വൈകിട്ട് 6.15 നും രാത്രി 12.45 നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകാമെന്നാണ് കെ എസ് ഇ ബി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുദിവസവും അറിയിപ്പ് നൽകിയിരുന്നെങ്കിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നില്ല.

ഇന്നലെ വൈദ്യുതി നിയന്ത്രണ സാധ്യതക്ക് കാരണമായി പറഞ്ഞിരുന്നത് പോലെയായിരുന്നില്ല കാര്യങ്ങള്‍. പവർ എക്സ്ചേ‌ഞ്ചില്‍ നിന്ന് കാര്യമായി വൈദ്യുതി ലഭിച്ചു. ബുധനാഴ്ചത്തേക്കാള്‍ 8 ദശലക്ഷം യൂണിറ്റ് അധികം തല്‍സമയ വിപണിയില്‍ നിന്ന് വാങ്ങാനായി. തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ ഉത്പാദനം കൂടിയതാണ് ഒരു കാരണം. ഗ്രിഡ് വഴി ഷെഡ്യൂള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി എടുക്കാനുമായി.

78 ദശലക്ഷം യൂണിറ്റിന് അധികം വൈദ്യുതി പുറത്ത് നിന്ന് എത്തിക്കാൻ കഴിഞ്ഞു. ഒരു ദശലക്ഷം യൂണിറ്റിന്‍റെ എങ്കിലും വർധന കേന്ദ്രപൂളിലെ വിഹിതത്തിലും ഉണ്ടായി. അതേസമയം ഡയറക്ടർമാർ ഉൾപ്പെടെ പുറത്ത് പോയി നടത്തുന്ന ചർച്ചകളില്‍ ഈ മാസത്തേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കാൻ ഉള്ള കരാർ എത്തിക്കാനായതായി ധാരണയില്ല. ഈ മാസത്തേക്കുള്ള ഹ്രസ്വകാല കരാർ ഇല്ലെന്ന് ജൂണില്‍ തന്നെ ബോധ്യമായിട്ടും ഇപ്പോള്‍ നടത്തിയത് പോലുള്ള ശ്രമം അന്ന് നടത്തിയിരുന്നില്ല. നിലവിലെ പ്രതിസന്ധിയും കാലാവസ്ഥ പ്രശ്നവും അന്നേ തിരിച്ചറിഞ്ഞതുമാണ്. വരും മാസങ്ങളില്‍ പ്രതിസന്ധി ഒഴിവാക്കാൻ ബസ് പ്രോജക്ടുകള്‍ സമയത്ത് തീർക്കണമെന്നായിരുന്നു റെഗുലേറ്ററി കമ്മീഷൻ നിർദേശം.

മൈലാട്ടി, മുള്ളേരിയ പ്രോജക്ടുകള്‍ അടുത്തമാസം തീർക്കുമെന്നാണ് കെ എസ് ഇ ബി അറിയിച്ചിരിക്കുന്നത്. ശ്രീകണ്ഠാപുരം, അരീക്കോട് പദ്ധതികള്‍ നവംബറില്‍ ആണ് തീർക്കേണ്ടത്. പോത്തൻകോട് പ്രോജക്ട് ഡിസംബറില്‍ തീർക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. സോളാർ വൈദ്യുതി ശേഖരിച്ച് വെക്കാൻ സംവിധാനം ഇല്ലാത്തതിനാൽ പകല്‍ സമയങ്ങളില്‍ കരാർ പ്രകാരമുള്ള വൈദ്യുതി കെ എസ് ഇ ബി സറണ്ടർ ചെയ്യുകയാണന്ന് കമ്മീഷൻ നിരീക്ഷീച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button