ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം

കൊച്ചി: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. രാഹുൽ, വൈശാഖ്, അമൽ, ലെനിൻ രാജ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. കഴിഞ്ഞ ദിവസം ഒമ്പത് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ജസ്റ്റിസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ചാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികൾ ചെയ്തിരിക്കുന്നത് ഗൗരവമേറിയ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചെങ്കിലും, വധശ്രമക്കുറ്റം നിലനിൽക്കാൻ ആവശ്യമായ തെളിവുകൾ നിലവിൽ ഇല്ലെന്നും കോടതി വ്യക്തമാക്കി.
ജാമ്യം നൽകരുതെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) വാദം തള്ളിയാണ് ഹൈക്കോടതിയുടെ നടപടി.
മുൻ മുഖ്യമന്ത്രി Pinarayi Vijayanയുടെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് പ്രതികൾ അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ടി.എസ്. കിരൺ, ജീവൻ, അനിൽകുമാർ, ശ്രീജിത്ത്, നിഷാദ്, സിദ്ധാർത്ഥ്, റഫീഖ്, നന്ദു, ജി. രാഹുൽ രാജ് എന്നിവരടക്കം ഒമ്പത് പ്രതികൾക്ക് 67 ദിവസത്തെ ജയിൽവാസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെങ്കിലും, 67 ദിവസമായി ജയിലിലാണെന്നും അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്നും പൊലീസ് കസ്റ്റഡി ഇനി ആവശ്യമില്ലെന്നുമാണ് കോടതി നിരീക്ഷിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. കോടതി നാളെ നാല് പ്രതികളുടെ ജാമ്യാപേക്ഷ കൂടി പരിഗണിക്കുമെന്നും അറിയിച്ചു.



