തലസ്ഥാനത്ത് ഒരുവയസുകാരിയുടെ അരുംകൊല; കാരണം തേടി പൊലീസ്, അമ്മയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: തലസ്ഥാനത്ത് ഒരുവയസുകാരിയെ പെറ്റമ്മ കഴുത്തറുത്തുകൊന്ന സംഭവത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ശക്തമാക്കി പൊലീസ്. ക്രൂര കൊലപാതകത്തിനുശേഷം ആത്മഹത്യക്ക് ശ്രമിച്ച വിളവൂർക്കൽ ഗവ.ആശുപത്രിക്ക് സമീപം പുലവണ്ണിയൂർക്കോണം കിഴക്കുംകര പുത്തൻ വീട്ടിൽ ക്രിസ്റ്റി (29) ഇപ്പോൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർക്കെതിരെ കേസ് എടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.കൂടുതൽ ചോദ്യംചെയ്യലിനുശേഷം മാത്രമാകും അറസ്റ്റ്.
ക്രിസ്റ്റിക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് ഫൊറൻസിക് പരിശോധന ഉടൻ ആരംഭിക്കും.ഭർത്താവ് അഭിജിത്തുമായും ഭർത്താവിന്റെ കുടുംബവുമായുള്ള പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നും മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചതെന്നുമാണ് ക്രിസ്റ്റി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.ഇന്നലെ വൈകിട്ട് 3.30 ഓടെ വിളവൂർക്കൽ പൊറ്റയിലാണ് നാടിനെയാകെ നടുക്കിയ സംഭവം നടന്നത്.
ഇവാന (അന്ന) ആണ് കൊല്ലപ്പെട്ടത്.സംഭവസമയം, അഭിജിത്തിന്റെ ബന്ധുക്കളായ നേശമ്മയും ജസീന്തയും ക്രിസ്റ്റിയും ഇവാനയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അസാധാരണമായ ക്രിസിറ്റിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ നേശമ്മയും ജസീന്തയും, മുറിയിൽ നോക്കിയപ്പോഴാണ് ചോരയിൽ കുളിച്ച് കിടക്കുന്ന ഇവാനയെ കണ്ടത്.
ഇവരുടെ നിലവിളികേട്ടെത്തിയ പരിസരവാസികൾ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് എസ്.എ.ടി.യിലുമെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ റെപ്രസന്റേറ്റീവായ അഭിജിത്ത് ജോലിക്ക് പോയ സമയത്താണ് അരും കൊല നടന്നത്. ഇന്നലെ ഇവരുടെ നാലാം വിവാഹ വാർഷികമായിരുന്നു. ആത്മഹത്യയ്ക്ക് ഗുളിക കഴിച്ചിട്ടുണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് ക്രിസ്റ്റിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.



