വീണാ ജോർജിനെതിരായ ആക്രമണം; തുടരന്വേഷണം തുടങ്ങി എസ്‌ഐടി, മുൻമന്ത്രിയുടെ മൊഴിയെടുക്കും

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് തുടക്കമിട്ട് എസ്‌ഐടിസംഘം. കേസിൽ വീണാ ജോർജിന്റെയും ഗൺമാന്റെയും മൊഴി രേഖപ്പെടുത്താനാണ് എസ്‌ഐടിയുടെ നീക്കം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കും.
ഇന്നലെയാണ് കേസിൽ തുടരന്വേഷണത്തിനായി എസ്‌ഐടി രൂപീകരിച്ച് ഡിജിപി ഉത്തരവിറക്കിയത്. നാലാം സായുധ ബറ്റാലിയൻ കമാൻഡന്റ് യു.പ്രേമനെ എസ്‌ഐടി തലവനായും കണ്ണൂർ സിറ്റി അസി.കമ്മിഷണർ എ.പി.ആസാദിനെ അന്വേഷണ ഉദ്യോഗസ്ഥനായും നിയമിച്ചു. കേസിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂർ എം.എൽ.എ ടി.ഒ.മോഹനൻ പരാതി നൽകിയിരുന്നു. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും എസ്‌ഐടി അന്വേഷിക്കുന്നത്.
നിലവിൽ റെയിൽവേ പൊലീസ് അന്വേഷിക്കുന്ന കേസാണിത്. റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെ വീണാ ജോർജിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന കേസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് അടക്കം 5 കെ.എസ്.യു പ്രവർത്തകരെ റിമാൻഡ് ചെയ്തിരുന്നു. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത്, യൂത്ത് കോൺഗ്രസ്
കെ.എസ്.യു പ്രവർത്തകർ ഉൾപ്പെട്ട പ്രതിഷേധ സംഭവങ്ങളിൽ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിക്കുന്ന മൂന്നാമത്തെ തുടരന്വേഷണമാണിത്.പ്രതിഷേധത്തിനിടെ കെ.എസ്.യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണെന്നും കഴുത്തിന് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്നുമുള്ള ഗൺമാന്റെ മൊഴിയിലായിരുന്നു കേസെടുത്തത്. മാസങ്ങൾക്ക് ശേഷം റെയിൽവേ പൊലീസിന് നൽകിയ മൊഴിയിൽ ഉന്തിലും തള്ളിലുമാണ് പരിക്കേറ്റതെന്ന് വീണാ ജോർജ്ജ് വ്യക്തമാക്കിയിരുന്നു.



