തമിഴ്‌നാട്ടിൽ പോളിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ ആദ്യവോട്ട് രേഖപ്പെടുത്തി നടൻ അജിത്

ചെന്നെെ: തമിഴ്‌നാട്ടിൽ ആദ്യം വോട്ട് ചെയ്ത വ്യക്തിയായി നടൻ അജിത് കുമാർ. ഏഴ് മണിക്കാണ് തമിഴ്നാട്ടിൽ പോളിംഗ് തുടങ്ങിയതെങ്കിലും അജിത് 6.54ന് വോട്ട് ചെയ്തു. തിരുവാൺമിയൂർ ബൂത്തിലായിരുന്നു നടൻ വോട്ട് ചെയ്യാൻ എത്തിയത്. പോളിംഗ് ആരംഭിക്കുന്നതിന് 15 മിനിട്ട് മുൻപ് താരം എത്തി. പിന്നാലെ ആരാധകർ തടിച്ചുകൂടിയിരുന്നു. ആരാധകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടതിന് പിന്നാലെ അധികൃതർ നടന്റെ വോട്ട് രേഖപ്പെടുത്തി പറഞ്ഞയക്കുകയായിരുന്നു.
അതേസമയം, വോട്ടെടുപ്പ് ആരംഭിച്ചതോടെ വലിയ തിരക്കാണ് തമിഴ്നാട്ടിലെ പല പോളിംഗ് ബൂത്തുകളിലും അനുഭവപ്പെടുന്നത്. ചെന്നെെയിലെയും കോയമ്പത്തൂരിലെയും ബസ് സ്റ്റാൻഡുകളിൽ പുലർച്ചെ അസാധാരണ തിരക്കുണ്ടായി. വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോകാൻ കൂട്ടത്തോടെ ആളുകൾ എത്തിയതാണ് തിരക്കിന് കാരണം. ആവശ്യത്തിന് ബസ് സർവീസ് ക്രമീകിരിച്ചില്ലെന്ന് പരാതിയും വ്യാപകമായി ഉയരുന്നുണ്ട്.
പല ബസ് സ്റ്റാൻഡുകളിലും പ്രതിഷേധമുണ്ടായി.സംവിധായകനം നടനും മധുര സെൻട്രൽ മണ്ഡലത്തിലെ എഡിഎംകെ സ്ഥാനാർത്ഥിയുമായ സുന്ദർ സിയും കുടുംബവും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിലെ സുപ്രധാന ദിനമാണെന്നും വോട്ട് ചെയ്യാനുള്ള വഅവസരം എല്ലാവരും ഉപയോഗിക്കണമെന്നും സുന്ദർ സിയുടെ ഭാര്യയും നടിയുമായ ഖുശ്ബു പറഞ്ഞു. തമിഴ്നാട്ടിൽ 234 നിയമസഭ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ആകെ 4023 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ചുകോടി 73 ലക്ഷം വോട്ടർമാർ ആണ് ആകെയുള്ളത്.



