തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ സ്ഥിതി ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണ്. സെൻട്രൽ ജയിലിൽ യുടിബി ബ്ളോക്കിൽ ജീവനൊടുക്കാൻ ശ്രമിച്ച അഫാൻ (23) മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിലാണുള്ളത്. ഇയാളുടെ തലച്ചോറിനും ഹൃദയത്തിനും സാരമായ ക്ഷതമേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം ആശുപത്രിയിലെത്തിച്ചയുടനെ മൂന്നുതവണ അപസ്‌മാരം ഉണ്ടായി. സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. ഇയാൾ മുൻപും ജീവനൊടുക്കാൻ ശ്രമിച്ചിട്ടുള്ളതിനാൽ അതീവജാഗ്രത വേണമെന്ന പൊലീസ് റിപ്പോർട്ട് ഉണ്ടായിട്ടും സംഭവദിവസം കൃത്യമായ സുരക്ഷ ഒരുക്കാത്തതിൽ അന്വേഷണം തുടങ്ങി.
സഹോദരനെയും പെൺസുഹൃത്തിനെയുമടക്കം അഞ്ചുപേരെ കൂട്ടക്കൊലചെയ്ത കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയവെയാണ് അഫാൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് ശുചിമുറിയിൽ മുണ്ടുപയോഗിച്ച് തൂങ്ങിയത്.ടി.വി കാണാനായി പുറത്തിറക്കിയപ്പോൾ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സമീപത്ത് അലക്കിയിട്ടിരുന്ന മുണ്ട് മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് കൈക്കലാക്കി.
നിമിഷനേരംകൊണ്ട് ശുചിമുറിയുടെ മേൽക്കൂരയിൽ തൂങ്ങുകയായിരുന്നു. ശബ്ദം കേട്ടെത്തിയ വാർഡൻ ഇത് കണ്ടു. 11.20ഓടെ മെഡിക്കൽകോളജിൽ എത്തിച്ചു. കഴുത്തിൽ കൃത്യമായി കുരുക്കു മുറുകിയതിനാൽ ബോധം നശിച്ചിരുന്നു.നിലവിൽ ഇടയ്ക്കിടെ അപസ്മാര ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. മസ്തിഷ്‌ക്കത്തിലേക്കെത്തുന്ന ഓക്സിജന്റെ അളവ് കുറയുന്നതും ചികിത്സയെ ബാധിക്കുന്നുണ്ട്.പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം വെള്ളിയാഴ്ചയാണ് കുറ്റപത്രം സമർപ്പിച്ചത്. ഫെബ്രുവരി 24നായിരുന്നു കൂട്ടക്കൊലപാതകം.