കേണല്‍ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച ബിജെപി മന്ത്രിക്ക് തിരിച്ചടി. മന്ത്രി വിജയ് ഷാക്കെതിരെ കേസെടുക്കണമെന്ന് മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശിച്ചു. വിജയ്ഷായുടെ പ്രതികരണം പരിഹാസ്യമെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അതുല്‍ ശ്രീധരന്‍, അനുരാധ ശുക്ല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിജയ് ഷായ്ക്കെതിരെ നാല് മണിക്കൂറിനുള്ളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് ദേശീയ വനിതാ കമ്മീഷനും അപലപിച്ചു.
വിജയ്ഷായുടെ പ്രതികരണം പരിഹാസ്യമാണെന്ന് കോടതി നിരീക്ഷിച്ചു. പരാമര്‍ശം മതസ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ വിള്ളല്‍ ഉണ്ടാക്കുന്നതുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിജയ്ഷായുടെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം വിജയ്ഷായുടെ പ്രതികരണത്തെ വനിതാ കമ്മീഷന്‍ അപലപിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള ഇത്തരം പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്ന് വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
പ്രസ്താവന സ്ത്രീകളുടെ അന്തസ്സിനെ മുറിവേല്‍പ്പിക്കുന്നതാണെന്നും കമ്മീഷന്‍ വിമര്‍ശിച്ചു. കഴിഞ്ഞദിവസം ഇന്‍ഡോറില്‍ നടന്ന പ്രസംഗത്തിനിടയാണ് മന്ത്രി വിജയ് ഷാ സോഫിയ ഖുറേഷി ക്കെതിരെ വിഭാഗീയതയുടെ വിഷവിത്ത് പാകിയത്. വിജയ് ഷാ ക്ഷമാപണം നടത്തിയെങ്കിലും മന്ത്രിസ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന നിലപാടിലാണ് പ്രതിപക്ഷം. അതേ സമയം വിജയ് ഷാക്കെതിരെയുള്ള നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്.
ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി അതേ സമുദായത്തിൽ നിന്നുള്ള ഒരു സഹോദരിയെ പാകിസ്താനിലേക്ക് അയച്ചു എന്നായിരുന്നു വിജയ് ഷായുടെ വിവാദ പരാമർശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സഹോദരിയെ പാകിസ്താനിലേക്ക് അയച്ചത്. നമ്മുടെ പെൺമക്കളെ വിധവകളാക്കിയവരെ ഒരു പാഠം പഠിപ്പിക്കാനാണ് പ്രധാനമന്ത്രി അങ്ങനെ ചെയ്തത്. അവർ ഹിന്ദുക്കളെ കൊന്നു. ഞങ്ങളുടെ പെൺമക്കളെ വിധവകളാക്കി. അവരുടെ സിന്ദൂരം തുടച്ചുമാറ്റി. മോദി ജി ഒരു സമൂഹത്തിനുവേണ്ടി പരിശ്രമിക്കുകയാ’ണെന്നാണ് വിജയ് ഷാ പറഞ്ഞിരുന്നു.
പ്രസംഗ വിവാദം രൂക്ഷമായതോടെ ബിജെപി മന്ത്രി പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സേന സ്വീകരിച്ച നടപടികളെ ഞങ്ങൾ ബഹുമാനിക്കുന്നു. തന്റെ പരാമർശങ്ങളെ വളച്ചൊടിക്കുന്നവരുടെ വിവേകത്തെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല.സോഫിയ ഖുറേഷി രാജ്യത്തിന്റെ അഭിമാനമാണ്. ഞങ്ങൾ രണ്ട് സഹോദരിമാരെയും ബഹുമാനിക്കുന്നുവെന്നായിരുന്നു വിജയ് ഷായുടെ പ്രതികരണം. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്ത് തവണ വേണമെങ്കിലും ക്ഷമാപണം നടത്താൻ തയ്യാറാണെന്നും, സഹോദരിയേക്കാൾ കേണൽ ഖുറേഷിയെ താൻ ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിമർശിച്ചിരുന്നു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്ന് ഖർഗെ കുറ്റപ്പെടുത്തുകയും ചെയ്തു. വിഷയത്തിൽ പ്രതികരിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രി മോഹൻ യാദവിനെതിരെയും ബിജെപി നേതൃത്വത്തിനെതിരെയും വിമർശനങ്ങൾ ഉണ്ടായിരുന്നു.
ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം; ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച് ഇന്ത്യ