ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്ന വാര്‍ത്തകള്‍ തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. എടുക്കേണ്ട തീരുമാനം എടുക്കേണ്ട സമയത്ത് എടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് അറിയാം. ഇതുസംബന്ധിച്ച് തീരുമാനമുണ്ടായാല്‍ അറിയിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
രാഹുല്‍ ഗാന്ധിയെ കണ്ടത് കെപിസിസി ആധ്യക്ഷനെ തീരുമാനിക്കാനാണെന്ന റിപ്പോർട്ടുകളും കെസി തള്ളി. രാഹുല്‍ ഗാന്ധിയെ എല്ലാ ദിവസവും കാണുന്നതാണ്. അത് ഈ വിഷയം ചര്‍ച്ച ചെയ്യാനല്ല. മറ്റ് ഒരുപാട് വിഷയങ്ങളുണ്ട് ചര്‍ച്ച ചെയ്യാന്‍. പാര്‍ട്ടിക്ക് ഒരു സംവിധാനമുണ്ട്, അത് അനുസരിച്ചേ മുന്നോട്ട് പോകൂ എന്നും അദ്ദേഹം പറഞ്ഞു.
‘എന്തൊരു അസംബന്ധമായ വാര്‍ത്തകളാണ് വരുന്നത്. പിയങ്കാ ഗാന്ധി ഇടപെടുന്നു എന്നൊക്കെയാണ് വാര്‍ത്തകള്‍. ഇന്നുവരെ പ്രിയങ്കാ ഗാന്ധി കേരളത്തിലെ സംഘടനാ കാര്യങ്ങളില്‍ ഇടപെട്ടിട്ടില്ല. മാറ്റമുണ്ടെങ്കില്‍ പറയും. ഞങ്ങള്‍ ആലോചിക്കാത്ത കാര്യങ്ങളെ കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഈ കാര്യത്തിന് വേണ്ടി മാത്രമല്ല നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നത്. എടുക്കേണ്ട സമയത്ത് എടുക്കേണ്ട തീരുമാനങ്ങളെടുക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് അറിയാം’, കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
കെ സുധാകരന് പകരം പുതിയ അധ്യക്ഷനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റത്തില്‍ പാര്‍ട്ടി നേതൃത്വം ഉറച്ചുനില്‍ക്കുകയാണെന്നും ആന്റോ ആന്റണി എംപിക്കാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.