ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സെെസ് ഡ്യൂട്ടി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് വർദ്ധിപ്പിച്ചത്. ഇതോടെ രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. ആഗോള എണ്ണവിലയിലെ തുടർച്ചയായ ഏറ്റക്കുറച്ചിലുകളും ട്രംപിന്റെ താരിഫുകളും കണക്കിലെടുത്താണ് തീരുമാനമെന്നാണ് റിപ്പോർട്ട്.
അതേസമയം, ഏപ്രിൽ എട്ട് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. കേന്ദ്ര സർക്കാർ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ പെട്രോളിന് 13 രൂപയും ഡീസലിന് 10 രൂപയുമായിരിക്കും എക്സെെസ് ഡ്യൂട്ടി. എന്നാൽ നികുതി വില കൂട്ടിയത് ചില്ലറ വിൽപനയെ ബാധിക്കില്ലെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന സൂചന. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടുണ്ട്. അതിനാൽ നികുതി കൂട്ടിയാലും ചില്ലറ വിൽപ്പനയെ ബാധിക്കാനിടയില്ല.