ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കിയ ക്രൂ 9 സംഘം ഇന്ന് ഭൂമിയിലേക്ക് പുറപ്പെടും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരാണ് ക്രൂ 9 സംഘത്തിലെ അംഗങ്ങൾ. രാവിലെ എട്ടേ കാലോടെ നാല് യാത്രികരും യാത്ര ചെയ്യുന്ന സ്പേസ് എക്സിന്റെ ഡ്രാഗൺ ഫ്രീഡം പേടകത്തിന്റെ വാതിലുകൾ അടയും. പത്തേ മുപ്പത്തിയഞ്ചോടെ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടും. തുടർന്ന് പതിനേഴ് മണിക്കൂറോളം നീളുന്ന യാത്രയ്ക്ക് ശേഷം ബുധനാഴ്ച പുലർച്ചെ 3:27ഓടെയാകും പേടകം ഭൂമിയിൽ ഇറങ്ങുക. ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് കടലിലാണ് ഡ്രാഗൺ പേടകം ഇറങ്ങുന്നത്.
ക്രൂ 9 സംഘത്തിലെ നാല് പേരായ സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരാണ് ഇന്ന് ഭൂമിയിലേക്ക് മടങ്ങുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 29ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ക്രൂ 9 ഡ്രാഗൺ ഫ്രീഡം പേടകത്തിലാണ് ഇവരുടെ മടക്കയാത്ര. സഞ്ചാരികൾ അകത്തു കയറിയതിന് ശേഷം ഇന്ത്യൻ സമയം രാവിലെ എട്ടേകാലോടെ സ്പേസ് എക്സിന്റെ പേടകത്തിന്റെ വാതിലുകൾ അടയ്ക്കും. തുടർന്ന് രാവിലെ പത്തേ മുപ്പത്തിയഞ്ചോടെ പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് വേർപ്പെടുത്തി ഭൂമിയിലേക്കുള്ള യാത്ര തുടങ്ങുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. പതിനേഴ് മണിക്കൂറിനടുത്ത് സമയമെടുത്താണ് പേടകം ഭൂമിയിലെത്തുന്നത്.
ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 2:41ഓടെയാണ് ഭ്രമണപഥത്തിൽ നിന്ന് ഭൂമിയിലേക്ക് പ്രവേശിക്കാനായി ഡ്രാഗൺ പേടകത്തിലെ ത്രസ്റ്ററുകൾ പ്രവർത്തിപ്പിക്കുക. ഇന്ത്യൻ സമയം പുലർച്ചെ മൂന്നരയ്ക്ക് അടുപ്പിച്ച് പേടകം ഗൾഫ് ഓഫ് മെക്സിക്കോയിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് ലാൻഡ് ചെയ്യും. ഈ സമയത്തിൽ കാലാവസ്ഥയ്ക്കനുസരിച്ച് ചെറിയ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. ലാൻഡിംഗ് കഴിഞ്ഞ് ബുധനാഴ്ച പുലർച്ചെ അഞ്ച് മണിക്ക് നാസ വാർത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.