തെരഞ്ഞെടുപ്പ് തോൽവി, സിപിഎമ്മിൽ വൻ അഴിച്ചുപണി! കണ്ണൂരിലും തിരുവനന്തപുരത്തും നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു

സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും നിർണ്ണായക മാറ്റങ്ങൾ വരുത്തിയതിന് പിന്നാലെ, ജില്ലാ ഘടകങ്ങളിലും സമഗ്രമായ പുനഃസംഘടനയ്ക്ക് സിപിഎം കളമൊരുക്കുന്നു. കനത്ത തെരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ഉൾപ്പെടെ ചുരുങ്ങിയത് ആറ് ജില്ലകളിലെങ്കിലും സംഘടനാ തലത്തിൽ വലിയ അഴിച്ചുപണി നടക്കുമെന്നാണ് സൂചന. കെ.കെ. രാഗേഷ് (കണ്ണൂർ), വി. ജോയ് (തിരുവനന്തപുരം), എസ്. സുദേവൻ (കൊല്ലം) തുടങ്ങിയ പ്രമുഖ ജില്ലാ സെക്രട്ടറിമാർ സ്ഥാനത്തുനിന്ന് മാറിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
പാർട്ടി കോട്ടകളായ തളിപ്പറമ്പും പയ്യന്നൂരും കൈവിട്ടുപോയ കണ്ണൂരിലെ പുനഃസംഘടന സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാണ്. പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടതും, ന്യൂനപക്ഷ പ്രാതിനിധ്യം കുറഞ്ഞതും, സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ചകളും കണ്ണൂരിൽ രൂക്ഷ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് സെക്രട്ടറി കെ.കെ. രാഗേഷിനെതിരെ അമർഷം ശക്തമാണ്. പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയതും ഇവിടുത്തെ സംഘടനാ സമവാക്യങ്ങളെ സ്വാധീനിക്കുന്നുണ്ട്.
തലസ്ഥാനത്ത് 13 സീറ്റിൽ നിന്ന് എൽഡിഎഫ് 5 സീറ്റിലേക്ക് കൂപ്പുകുത്തുകയും രണ്ട് മണ്ഡലങ്ങളിൽ ബിജെപി വിജയിക്കുകയും ചെയ്തത് പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ സംസ്ഥാന യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സെപ്റ്റംബർ 30 മുതൽ ആരംഭിക്കുന്ന ജില്ലാ യോഗങ്ങളിൽ പരാജയകാരണങ്ങൾ ചർച്ച ചെയ്യും. കൊല്ലത്ത് 11 സീറ്റുകളിൽ നിന്ന് എൽഡിഎഫും കോഴിക്കോട്ട് 11-ൽ നിന്ന് ഒരു സീറ്റിലേക്കും ഒതുങ്ങിയത് തൊഴിലാളി വർഗ്ഗത്തിനിടയിലെ സ്വാധീനം നഷ്ടപ്പെട്ടതിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു.
ഈ ജില്ലാതല യോഗങ്ങളുടെ മേൽനോട്ടത്തിനായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, പിബി അംഗങ്ങളായ പിണറായി വിജയൻ, എ. വിജയരാഘവൻ എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗങ്ങൾക്ക് പുറമെ ഏരിയ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികളും ഈ യോഗങ്ങളിൽ പങ്കെടുക്കും. യുവാക്കൾക്ക് മുൻനിരയിൽ കൂടുതൽ പ്രാതിനിധ്യം നൽകാനും താഴെത്തട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാനുമാണ് പാർട്ടി ലക്ഷ്യമിടുന്നത്.



