ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഗർഭിണി തെറിച്ചുവീണ സംഭവം; ബസ് ജീവനക്കാർ അറസ്റ്റിൽ

ചാവക്കാട്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് ഗർഭിണിയായ 21കാരിക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് ജീവനക്കാർ അറസ്റ്റിൽ. ബസിന്റെ ഡ്രൈവർ ചാലിശേരി സ്വദേശി പ്രകാശൻ, കണ്ടക്‌ടർ തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചാവക്കാട് തെക്കഞ്ചേരി പുഴങ്ങരയില്ലത്ത് ഷാദിലിന്റെ ഭാര്യ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിലെ വിദ്യാർത്ഥിനിയായ ഫാത്തിമ മൂന്നുമാസം ഗർഭിണിയാണ്.
ഇന്നലെ രാവിലെ 8.30ന് ചാവക്കാട് തെക്കേ ബൈപാസിലെ വളവിൽ ബസ് തിരിക്കുന്നതിനിടെയായിരുന്നു സംഭവം. കുന്നംകുളം റൂട്ടിലോടുന്ന പാലയൂർ എന്ന ബസിലാണ് അപകടമുണ്ടായത്. ബസ് വീശിയൊടിക്കുന്നതിനിടെ ബസിലെ കമ്പിയിൽ പിടിച്ചുനിന്നിരുന്ന യുവതി പിടിവിട്ട് പിന്നിലെ തുറന്ന വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ഉടൻ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ കാലിനും കൈയ്ക്കും മുഖത്തും പരിക്കേറ്റിരുന്നു. ഇത് ഗുരുതരമല്ലാത്തതിനാൽ താമസിയാതെ ആശുപത്രി വിട്ടു.



