‘പിണറായിയെ വി.എസിൽ നിന്ന് സംരക്ഷിച്ചത് ഞാൻ’; തോമസ് ഐസക്കിനെതിരെ രൂക്ഷ വിമർശനം

ആലപ്പുഴ: സിപിഎം സംസ്ഥാന നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ എംഎൽഎ. സിപിഎം തെറ്റ് തിരുത്തിയെങ്കിൽ ആദ്യം മാറ്റേണ്ടത് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയാണ്. പിണറായി ഇപ്പോൾ പഴയ പിണറായി അല്ലെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് സംസാരിക്കവെ പറഞ്ഞു.

‘വിഎസ് അച്യുതാനന്ദനും പിണറായി വിജയനും തമ്മിൽ പാർട്ടിയിൽ ഉൾപ്പോരുണ്ടായപ്പോൾ ഞാൻ പിണറായിക്കൊപ്പം ഉറച്ചുനിന്നു. വിഎസ്, പിണറായിയെ ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ ഞാൻ ഒപ്പം പോരാടി. എന്നാൽ, ഞാൻ രക്ഷിച്ച പിണറായി എന്തുകൊണ്ട് എന്നെ തിരികെ സംരക്ഷിച്ചില്ല. പിണറായി ഇപ്പോൾ പഴയ പിണറായി അല്ല. നാലഞ്ചു വർഷമായി പാർട്ടിയും പിണറായിയും പോകുന്ന വഴി ശരിയല്ല. പാർട്ടിയെ തിരുത്താൻ എംഎ ബേബിക്ക് ധൈര്യം പോര.

എംവി ഗോവിന്ദനെപ്പോലുള്ളവരെ പാർട്ടി സെക്രട്ടറിയാക്കി വച്ചിട്ട് വായിൽ തോന്നുന്നത് മുഴുവൻ വിളിച്ചുപറയുന്ന അവസ്ഥയാണുള്ളത്. നന്മ അംഗീകരിക്കാത്ത നിലപാടാണ് അദ്ദേഹത്തിന്റേത്. പാർട്ടിയിൽ തിരുത്തൽ ഉണ്ടായിരുന്നെങ്കിൽ സംസ്ഥാന സെക്രട്ടറിയെയാണ് ആദ്യം മാറ്റേണ്ടിയിരുന്നത്. പാർട്ടിയിലെ നിലവിലെ ‘ചികിത്സ’കൊണ്ടൊന്നും കാര്യങ്ങൾ ശരിയാകില്ല. അഴിമതി കാരണമാണ് പാർട്ടിയിൽ നിന്ന് ജനങ്ങൾ അകന്നത്.

പി ജയരാജന്റെ കാര്യത്തിലെടുത്ത തീരുമാനം തെറ്റുതിരുത്തൽ നടപടിയാണെങ്കിലും ഒരാളെ മാത്രം സംസ്ഥാന സമിതിയിൽ എടുത്തതുകൊണ്ട് പാർട്ടി നന്നാകില്ല.കോട്ടിന്റെ രണ്ട് പോക്കറ്റിലേക്കും കൈയിട്ട് കുലുങ്ങി കുലുങ്ങി സംസാരിക്കുന്ന നേതാവാണ് തോമസ് ഐസക് എന്ന കമ്മ്യൂണിസ്റ്റ് ജന്മി. അദ്ദേഹം ഏത് ബ്രാഞ്ചിലാണ് പ്രവർത്തിച്ചത്. ഏത് പൊലീസ് മർദനമാണ് നേരിട്ടിട്ടുള്ളത്. തോമസ് ഐസക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഒരിക്കലും പ്രവർത്തിച്ചിട്ടില്ല. ഐസക് ഉള്ളപ്പോൾ ഈ പാർട്ടി നന്നാകുമോ? ഐസക് സൂക്ഷിച്ച് സംസാരിക്കണം’ – ജി സുധാകരൻ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button