മെസ്സി വിവാദം: 13 കമ്പനികളിലൂടെ കോടികളുടെ ഇടപാടുകൾ; പലതിനും ജിഎസ്ടി രജിസ്ട്രേഷൻ പോലുമില്ലെന്ന് എസ്ഐടി

അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ സംശയങ്ങൾ; കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകളും ഇടപാട് കാലയളവിൽ സജീവമായതായി കണ്ടെത്തൽ
തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഗുരുതര ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന സംശയം ശക്തമാക്കി ജിഎസ്ടി വകുപ്പിന്റെ പ്രത്യേക അന്വേഷണസംഘം (എസ്ഐടി). ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ 13 കമ്പനികൾ വഴിയാണ് നടന്നതെന്നും ഇവയിൽ പലതിനും ജിഎസ്ടി രജിസ്ട്രേഷൻ പോലുമില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട്.
സർക്കാരിന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ എസ്ഐടി ചൂണ്ടിക്കാണിച്ചിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. മെസ്സി–അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട ഇടപാടുകൾക്കായി മാത്രം രൂപീകരിച്ച സ്ഥാപനങ്ങളാണോ ഇവയെന്ന സംശയവും അന്വേഷണസംഘം ഉന്നയിക്കുന്നുണ്ട്.
ഇടപാടുകൾ നടന്ന കാലയളവിലാണ് ഈ കമ്പനികളിൽ പലതിന്റെയും ബാങ്ക് അക്കൗണ്ടുകൾ സജീവമായതെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായാണ് സൂചന. ഇതോടെ കമ്പനികളുടെ രൂപീകരണവും സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും ജിഎസ്ടി വകുപ്പ് വിശദമായി പരിശോധിക്കുന്നതായാണ് വിവരം.
വായ്പയെന്ന സ്പോൺസറുടെ വാദത്തിലും സംശയം
അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതിനുള്ള തുക രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പയായാണ് ലഭിച്ചതെന്ന സ്പോൺസറുടെ വാദത്തിലും അന്വേഷണസംഘം സംശയം രേഖപ്പെടുത്തിയതായാണ് വിവരം.വായ്പ അനുവദിച്ചതിന്റെ പശ്ചാത്തലം, എന്ത് ഈടിന്റെ അടിസ്ഥാനത്തിലാണ് പണം അനുവദിച്ചത്, ഈടായി ചൂണ്ടിക്കാട്ടിയ ഭൂമിയുടെയോ മറ്റ് സ്വത്തുക്കളുടെയോ മൂല്യം യഥാർഥമാണോ, മൂല്യം പെരുപ്പിച്ച് കാണിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ പരിശോധന വേണമെന്നാണ് എസ്ഐടിയുടെ നിലപാട്.
സ്പോൺസർ സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്കെതിരെ മുൻകാലങ്ങളിൽ സമാന സ്വഭാവത്തിലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ രജിസ്ട്രേഷൻ വകുപ്പ് പരിശോധിക്കണമെന്നും എസ്ഐടി നിർദേശിച്ചതായാണ് സൂചന
സർക്കാരിന് കോടികളുടെ ജിഎസ്ടി നഷ്ടമായോ?
ഇടപാടുകളിൽ നിയമാനുസൃതമായ ജിഎസ്ടി ഈടാക്കിയിട്ടുണ്ടോ എന്നതും അന്വേഷണത്തിലെ പ്രധാന വിഷയമാണ്. കോടിക്കണക്കിന് രൂപയുടെ ഇടപാടുകളിൽ ജിഎസ്ടി ഈടാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായിരിക്കാമെന്നാണ് വിലയിരുത്തൽ.
അതേസമയം, രാഷ്ട്രീയ സ്വാധീനമുള്ള ജിഎസ്ടി ഉദ്യോഗസ്ഥരിൽ ചിലരുടെ മൊഴികൾ രേഖപ്പെടുത്താതെയാണ് എസ്ഐടി റിപ്പോർട്ട് തയ്യാറാക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
ഇതിന് പിന്നിലെ സാഹചര്യങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നതായാണ് വിവരം.മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളുടെ യഥാർഥ ചിത്രം പുറത്തുകൊണ്ടുവരുന്നതിനും കൂടുതൽ ഉന്നത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പങ്കുണ്ടോയെന്ന് കണ്ടെത്തുന്നതിനുമാണ് അന്വേഷണം ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണ് സൂചന.



