പിഎം ശ്രീയിൽ കേന്ദ്രത്തിന്റെ കത്ത്; ധാരണാപത്രത്തിൽ ഒപ്പിട്ടത് ചൂണ്ടിക്കാട്ടി പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്ന് സംസ്ഥാനത്തോട് നിർദേശം

തിരുവനന്തപുരം: പി എം ശ്രീ പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയച്ച് കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന സെക്രട്ടറിക്ക് വീണ്ടും കത്തയച്ചു. ഇത് രണ്ടാം തവണയാണ് യുഡിഎഫ് സർക്കാരിന് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം കത്തയക്കുന്നത്. രണ്ട് ദിവസം മുൻപ് കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ സ്ഥിരീകരിച്ചു.
കേരളം പി എം ശ്രീയുടെ ധാരണാപത്രത്തിൽ ഒപ്പിട്ടതാണെന്നും മന്ത്രിസഭാ ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. കത്തിൽ എന്തുനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയും യുഡിഎഫ് നേതൃത്വവും ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.പി എം ശ്രീ പദ്ധതി നടപ്പാക്കാത്തതുമൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ മറ്റു ഫണ്ടുകളും കേരളത്തിന് ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയിരുന്നു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.അതേസമയം, പി എം ശ്രീയിൽ തീരുമാനമെടുക്കുമ്പോൾ സർക്കാർ അറിയിക്കുമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞദിവസം പറഞ്ഞത്. മന്ത്രിസഭാ ഉപസമിതിയെ നിയോഗിക്കുകയും യോഗം ചേരുകയും ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പി എം ശ്രീ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവെന്നത് ആകാശത്ത് നിന്നുണ്ടാക്കിയ വാർത്തയാണ്. ആ വിഷയം ചർച്ച ചെയ്തിട്ടേയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു



