“വില കുറയുമോ?”; തീയേറ്റർ ഉടമകൾക്ക് 15 ദിവസം സമയം നൽകി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം: സിനിമാ തീയേറ്ററുകളിലെ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് തീയേറ്റർ ഉടമകളുമായി ചർച്ച നടത്തി. ലൈസൻസ് വ്യവസ്ഥയിലെ മാനദണ്ഡങ്ങൾ പാലിക്കാൻ തീയേറ്ററുകൾ തയ്യാറാകണമെന്നും കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണമടക്കം തീയേറ്ററിൽ തടയാൻ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീയേറ്ററുകളിൽ വിൽക്കുന്ന ഉത്പന്നങ്ങളുടെ വില നിയന്ത്രിക്കാൻ കോർപ്പറേഷന് അധികാരമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സൗജന്യമായി ശുദ്ധമായ കുടിവെള്ളം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ ഭക്ഷണം അകത്ത് കയറ്റാൻ തടസങ്ങൾ ഉണ്ടാകരുത്. വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തണം. ലൈസൻസ് മാനദണ്ഡങ്ങൾ ലംഘിക്കരുത്. ഇക്കാര്യങ്ങളിൽ ഒരു വിട്ടു വീഴ്ചയും കോർപറേഷന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. തിരുത്തലുകൾ വരുത്താൻ തിയേറ്റർ ഉടമകൾക്ക് 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.
കോർപ്പറേഷൻ സ്ക്വഡ് പരിശോധന നടത്തും. ദേഹ പരിശോധന, ബാഗ് പരിശോധന എന്നിവ നടത്തുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. സ്ത്രീകളെ സ്ത്രീകൾ തന്നെ പരിശോധിക്കണം. സിനിമ കാണാൻ വരുന്നവരുടെ വ്യക്തിത്വത്തെ ഹനിക്കുന്ന പ്രവർത്തനം അംഗീകരിക്കാനാവില്ല. പാർക്കിംഗ് സൗകര്യം തിയേറ്ററിനുള്ളിൽ ഒരുക്കണം. ഫയർ ആൻഡ് സേഫ്റ്റി മാനദണ്ഡങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ല’- മേയർ വ്യക്തമാക്കി.



