പൊലീസ് കായികമേളയ്ക്ക് പണപ്പിരിവ്; നാണക്കേടായി നടപടി, പണം തിരിച്ചുനൽകാൻ ഡിജിപിയുടെ ഉത്തരവ്

തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ തുടങ്ങുന്ന പൊലീസ് കായിക മേളയുടെ നടത്തിപ്പിനായ പണം പിരിച്ച സംഭവത്തിൽ നടപടിയുമായി ഡിജിപി. വിവിധ സ്ഥാപനങ്ങളുടെ സ്പോണ്സർ ഷിപ്പിലൂടെയും സിഎസ്ആർ ഫണ്ടിലൂടെയും പണം കണ്ടെത്താനായിരുന്നു തീരുമാനം. ഇത് എസ്പിമാരെ അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിന് വിരുദ്ധമായി കൊല്ലത്തും തിരുവനന്തപുരത്തും ചില സബ്ഡിവിഷുകളിൽ പണപ്പിരിവ് നടത്തി. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി ഹിമേന്ദ്രനാഥിൻെറ നേതൃത്വത്തിലാണ് ഫിനാൻസ് കമ്മിറ്റി രൂപീകരിച്ചത്.
കഴിഞ്ഞ ദിവസം ഡിജിപി പങ്കെടുത്ത യോഗത്തിൽ കണക്ക് ഡിഡിപി അവതരിപ്പിച്ചപ്പോഴാണ് ക്രഷര്‍, ഹോട്ടൽ , ബേക്കറി ഉടമകളിൽ നിന്ന് പണം പിരിച്ചത് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉദ്യോഗസ്ഥര്‍ ഒന്നടങ്കം വിമര്‍ശിച്ചു. ഇതോടെ ഇങ്ങനെ പിരിച്ച പണം തിരിച്ച് കൊടുക്കാൻ ഡിജിപി നിര്‍ദ്ദേശിച്ചു. പൊലീസിൻെറ സ്പോർട്സ് ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷമെടുത്ത് മേള നടത്താൻ തീരുമാനിച്ചു. എല്ലാ മാസവും പൊലീസുകാരുടെ ശമ്പളത്തിൽ നിന്ന് സ്പോര്‍ട്സ് ആവശ്യങ്ങള്‍ക്ക് പണം പിടിക്കുന്നുണ്ട്. പൊലീസ് സംഘടമകള്‍ നേതൃത്വം നൽകുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് സിഎസ്ആർ ഫണ്ടുമുണ്ട്. അപ്പോഴാണ് ക്വാറി ഉടമകളിൽ നിന്ന് ഉള്‍പ്പടെ പണം പിരിച്ചത്.



