‘പാർട്ടിക്ക് ചിലപ്പോൾ ചവിട്ടിപ്പിഴിയേണ്ടിവരും’; പാർട്ടിക്കാർ സിപിഎമ്മിന് തന്നെ വോട്ട് ചെയ്യണമെന്ന് നേതാവ്

ന്യൂഡൽഹി: പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിക്കുന്നതിനൊപ്പം നേതൃമാറ്റ ചർച്ച തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. സ്ഥാനാർത്ഥികളെ സംബന്ധിച്ച് പരാതി ഉണ്ടെങ്കിലും പാർട്ടിക്കാർ വോട്ടുമാറ്റി ചെയ്യാമോ എന്ന് ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. ഏത് സാഹചര്യമാണെങ്കിലും പാർട്ടിക്കെതിരെ നിൽക്കൽ തെറ്റാണെന്ന് അണികൾ മനസിലാക്കണമെന്നും ബേബി പറഞ്ഞു.
പരാതികൾ പാർട്ടിക്കുള്ളിൽ മാത്രം പറയണമായിരുന്നു. കേരളത്തിലെ പാർട്ടി ആന്തരിക ചികിത്സയിലാണ്. ചിലപ്പോൾ ചവിട്ടിപ്പിഴിയൽ വേണ്ടിവരും. തെറ്റുതിരുത്തൽ പ്രക്രിയയുടെ ഭാഗമാണിത്. മേൽ ഘടകങ്ങളിൽ ഉള്ളവരും പാർലമെന്ററി വ്യതിയാനത്തിൽ നിന്ന് മുക്തരല്ല. കഴിഞ്ഞദിസം അവസാനിച്ച പൊളിറ്റ് ബ്യൂറോ യോഗത്തിൽ മൂന്നുവിഷയങ്ങളിൽ അംഗങ്ങൾ സ്വയം വിമർശനം നടത്തിയിരുന്നു. പാർലമെന്ററി വ്യാമോഹം, ജനങ്ങളുടെ ഹിതത്തിനനുസരിച്ച് പ്രവർത്തിക്കൽ, കൂട്ടായ പ്രവർത്തനം എന്നിവ സംബന്ധിച്ച വിലയിരുത്തലാണ് ഉണ്ടായത്. നേതൃമാറ്റം എന്നത് മാദ്ധ്യമങ്ങൾ സൃഷ്ടിച്ച അജണ്ടയാണ്. തിരുത്തലുകൾ ഉണ്ടാവും. അത് തുടർച്ചയായ നടപടിയാണ്.
ജനങ്ങൾ തെറ്റിദ്ധരിക്കാൻ ഇടയായ ചിലത് പാർട്ടിയിലും വന്നു.കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതിയിലെ ചർച്ച സംസ്ഥാന കമ്മിറ്റി തയ്യാറാക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വിമർശനവും സ്വയം വിമർശനവും ഉണ്ടാകും. തിരഞ്ഞെടുപ്പ് പരാജയത്തെ സംബന്ധിച്ച വിലയിരുത്തൽ പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും നേരത്തെ നടത്തിയിരുന്നു. പാർട്ടിയുടെ വിലയിരുത്തൽ പാർട്ടി കത്ത് ആയി അടിച്ച് വിതരണം ചെയ്തിട്ടുണ്ട്. അതിൽ ഇനി ചർച്ച ഇല്ല. പാർട്ടി ശക്തമാക്കാൻ വേണ്ട നിർദ്ദേശങ്ങളെ സംബന്ധിച്ചാണ് കോഴിക്കോട് ചർച്ച നടത്തുക’- എംഎ ബേബി വ്യക്തമാക്കി.



