‘ടോക്സിക്’ വിവാദത്തിൽ മൗനം വെടിഞ്ഞ് ഗീതു മോഹൻദാസ്; “എല്ലാവരും ചർച്ചയാക്കുന്നതിൽ ആവേശം”

യഷിനെ നായകനാക്കി ഗീതുമോഹൻദാസ് അണിയിച്ചൊരുക്കിയ ടോക്സിക്കിന്റെ പ്രദർശനം തിയറ്ററുകളിൽ പുരോഗമിക്കുന്നതിനിടെയിലും വിവാദങ്ങൾക്ക് കുറവില്ല. ഇപ്പോഴിതാ, ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളുടെ അവതരണത്തെച്ചൊല്ലി ഉയരുന്ന വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഗീതു മോഹൻദാസ്.
ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളുടെ വസ്തുവത്ക്കരണത്തിനെതിരെ നിരന്തരം ശബ്ദമുയർത്തിയിട്ടുള്ള ഗീതുമോഹൻദാസ് തന്റെ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രീകരണത്തിൽ അക്കാര്യം ശ്രദ്ധിച്ചില്ലെന്നാണ് പ്രധാനമായും ഉയരുന്ന വിമർശനം. ഇതേക്കുറിച്ച് രഞ്ജിനി ഹരിദാസ് ഉന്നയിച്ച ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് സംവിധായക തന്റെ നിലപാട് വ്യക്തമാക്കിയത്.തന്റെ ചിത്രത്തിൽ സ്ത്രീകളെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും വസ്തുവത്ക്കരിച്ചിട്ടില്ലെന്നുമാണ് ഗീതു മോഹൻദാസ് പറയുന്നത്.
പ്രേക്ഷകർ സിനിമ കണ്ടതിന് ശേഷം മാത്രം അഭിപ്രായം പറയണമെന്നും പ്രചരിക്കുന്ന പല വിമർശനങ്ങളും സിനിമയ്ക്ക് ചുറ്റും ബോധപൂർവം സൃഷ്ടിച്ചെടുക്കുന്ന ‘റെയ്ജ് ബെയ്റ്റിംഗ്’ ആണെന്നും ഗീതു മോഹൻദാസ് പറഞ്ഞു. ‘ടോക്സിക്’ സിനിമയുടെ പ്രീ റിലീസ് ചടങ്ങുകൾക്ക് കൊച്ചിയിലെത്തിയപ്പോഴായിരുന്നു സംവിധായകയുടെ പ്രതികരണം.’ഞാനിതിൽ സ്ത്രീകളെ വസ്തുവത്ക്കരിച്ചിട്ടുണ്ടെന്ന് കരുതുന്നില്ല. ആളുകൾ സിനിമ കണ്ടതിനുശേഷം അണിയറപ്രവർത്തകർ ഇതേക്കുറിച്ച് സംസാരിക്കുന്നതാണ് ശരിയെന്ന തോന്നുന്നു.
ഒരു കാര്യം ഉറപ്പാണ്. എന്തുകൊണ്ടാണ് രോഷമുണ്ടാക്കുന്ന തരത്തിൽ നിങ്ങളീ പ്രചരണം ചെയ്തതെന്ന് എനിക്ക് കൃത്യമായി അറിയാം. അതിന് എന്റെ പക്കൽ വ്യക്തമായ ഒരു കാരണവുമുണ്ട്. നിങ്ങളെല്ലാവരും തിയറ്ററുകളിൽവന്ന് സിനിമ കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. സംസാരിക്കാനും ചർച്ചകൾ നടത്താനും ഞാൻ എപ്പോഴും തയ്യാറാണ്.
എന്റെ രാഷ്ട്രീയം എന്താണെന്നും ഞാൻ ആരാണെന്നും എനിക്ക് കൃത്യമായി അറിയാം. എല്ലാവരും ഇതൊരു ചർച്ചയാക്കി മാറ്റുന്നതിൽ എനിക്ക് വലിയ ആവേശമുണ്ട്. കാരണം കലയെന്നത് ചിന്തകളെ ഉണർത്തുന്നതാകണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത് അസ്വസ്ഥത അനുഭവിക്കുന്നവരെ കൂടുതൽ അസ്വസ്ഥരാക്കണം. അതുപോലെ സുഖമായിരിക്കുന്നവരെ അസ്വസ്ഥരാക്കുകയും വേണം’- ഗീതു മോഹൻദാസ് പറഞ്ഞു



