ആക്ഷൻ, വയലൻസ്, സെക്സ്, മാസ്; മായാവിക്കഥയല്ല ടോക്സിക്

പാൻ ഇന്ത്യൻ സൂപ്പർ ഹീറ്റായി മാറിയ കെ..ജി.എഫ് പരമ്പരയ്ക്ക് ശേഷം യഷ് നായകനായി പുറത്തിറങ്ങുന്ന ചിത്രമാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക് ;:എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്. .. നാലുവർഷം മുമ്പ് ചിത്രം പ്രഖ്യാപിച്ചതു മുതൽ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു ടോക്സിക്.
കലാമൂല്യമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്നു എന്നതാണ് ടോക്‌സിക്ക് വാർത്തകളിൽ ഇടപിടിക്കാൻ കാരണം. ടീസറും ട്രെയിലറും പുറത്തുവന്നതോടെ ചിത്രത്തിലെ ലൈംഗിക രംഗങ്ങളുടെ പേരിൽ വൻവിമർശനമാണ് ടോക്സിക്കിന് നേരിടേണ്ടി വന്നത്. ട്രെയിലറിലും ടീസറിലും കണ്ട രംഗങ്ങളുടെ തുടർച്ച തന്നെയാണ് ടോക്സിക്ക് റിലീസ് ചെയ്തപ്പോഴും പ്രേക്ഷകർ കാണുന്നത്..
അടി, ഇടി, വെടി, ബോംബ്, വയലൻസ്, സെക്സ്, മാസ് ഡയലോഗ്… ഇത്രയും ചേർന്നാൽ ടോക്സിക്ക് : എ ഫെയറി ടെയിൽ ഓഫ് ഗ്രോൺ അപ്സ് എന്ന ചിത്രമായി. എന്ന് ഒറ്റവാചകത്തിൽ പറയാം. സ്വാതന്ത്ര്യാനന്തര കാലത്തെ ഗോവയുടെ പശ്ചാത്തലത്തിൽ ഗ്യാങ്സ്റ്റ്ർ ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഷിനൊപ്പം നയൻതാര, കിയാര അദ്വാനി, രുക്മിണി വസന്ത്, താര സുതാരിയ, ഹുമാ ഖുറേഷി , സുദേവ് നായർ തുടങ്ങി വൻതാര നിരയാണ് ചിത്രത്തിലുണ്ട്..
സാൽവദോർ എന്ന ഗോവയിലെ മാഫിയ തലവന്റെ വലംകൈയായ രായ എന്ന കഥാപാത്രമായാണ് യഷ് എത്തുന്നത്. നയൻതാര . രായയുടെ സഹോദരി ഗംഗയെയാണ് അവതരിപ്പിക്കുന്നത്. സാൽവദോറിന്റെ സംഘത്തെ നിയന്ത്രിക്കുന്നത് ഗംഗയും റായയും ചേർന്നാണ്. അത്ര സുഖകരമല്ലാത്ത ബാല്യകാലം രായയ്ക്കും ഗംഗയ്ക്കും ഉണ്ട്. അതിനാൽ രായയ്ക്ക് ഗംഗയുടെ വാക്കാണ് എന്നും അവസാന വാക്ക്. ഇതിനിടെ ഉണ്ടാകുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ ഇവരുടെ ജീവിതത്തെ മാറ്റിമറിക്കുന്നു. തുടർന്നുള്ള രായയുടെയും ഗംഗയുടെയും പോരാട്ടമാണ് ചിത്രം പറയുന്നത്.
എന്നാൽ ആദ്യപകുതിയിൽ ആക്ഷനും ഗ്ലാമർ രംഗങ്ങളുമായി തരക്കേടില്ലാതെ മുന്നോട്ടു പോയ ചിത്രം എവിടെയോ വച്ച് നൂൽപൊട്ടിയ പട്ടം പോലെ ലക്ഷ്യം തെറ്റി എങ്ങോട്ടെന്നില്ലാതെ പോയി. പലയിടത്തും ആവശ്യത്തിനും അനാവശ്യത്തിനും വെടിയും പുകയും നിറച്ച് ഓവർ മാസാക്കാനാണ് സംവിധായിക ശ്രമിച്ചത്. ഓരോ ആക്ഷൻ രംഗങ്ങൾക്കിടയിലും കുറച്ച് ലൈംഗിക രംഗങ്ങളും. വെടിയും പുകയും നിറയ്ക്കാൻ ബോധപൂർവമായി ശ്രമിക്കുന്നത് പോലെ തോന്നും. പുട്ടിന് പീര പോലെ ഇടയ്ക്കിടയ്ക്ക് .രായയുടെ മാസ് ഡയലോഗും.
ചിത്രത്തിൽ രായയുടെ മകനായ ടിക്കറ്റായി ഇരട്ടവേഷത്തിലും യഷ് എത്തുന്നു. ആ കഥാപാത്രം തന്നെ വേണമായിരുന്നോ എന്ന് ക്ലൈമാക്സിൽ പ്രേക്ഷകർ ചോദിച്ചാൽ അദ്ഭുതപ്പെടേണ്ടതില്ല. ചിത്രത്തിൽ ഞെട്ടിക്കുന്ന പ്രകടനം നടത്തിയത് നാദിയയെ അവതരിപ്പിച്ച കിയാര അദ്വാനിയാണ്. ഹുമ ഖുറേഷിയുടെ എലിസബത്ത്, താര സുതാരിയയുടെ റെബേക്ക, രുക്മിണി വസന്തിന്റെ മെല്ലിസ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.
തിരക്കഥയിലെ പാളിച്ചയാണ് മൂന്നുമണിക്കൂർ 14 മിനിട്ട് വരുന്ന ടോക്സിക്കിനെ പിന്നോട്ടടിക്കുന്നത്. എന്നാൽ ചിത്രത്തിനവ്റെ സാങ്കേതിക മികവിനെ അഭിനന്ദിക്കാതെ വയ്യ. രാജീവ് രവിയുടെ ക്യാമറയും രവി ബ്രസൂറിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തെ മികച്ച ദൃശ്യാനുഭവമാക്കുന്നു. ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് ഹോളിവുഡ് ആക്ഷൻ ഡയറക്ടറായ ജെ.ജെ. പെറി, അൻപറിവ്, കെച്ച കെംപക്‌ഡി, അമൃത് സിംഗ് എന്നിവരാണ്. ഉജ്വൽ കുൽക്കർണിയുടെ എഡിറ്റിംഗും ചിത്രത്തെ ചടുലമാക്കുന്നു. സ്വാതന്ത്ര്യാനന്തര ഗോവയും ചൈനയിലെ മക്കാവുവും പശ്ചാത്തലമായ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ടി.പി. ആബിദ്, ആർട്ട് ഡയറക്ടർ മോഹൻ ബി.കെരെ, സന്ദീപ് ജി. ശർമ്മ.



