കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ വിറ്റു; ഭാര്യയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

കൊല്ലം: കൊട്ടിയത്ത് കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ. കൊട്ടിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിരുന്നു.
വിദേശത്ത് ഒരുമിച്ചു താമസിച്ചിരുന്ന സമയത്ത് കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്രെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമായി മർദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ഏറെ വർഷങ്ങളായി യുകെയിലായിരുന്ന ദമ്പതികൾ കഴിഞ്ഞ 14നാണ് നാട്ടിലെത്തിയത്. യുകെയിൽവച്ചായിരുന്നു സ്വകാര്യ ദൃശ്യങ്ങൾ അവിടത്തെ അശ്ലീല വെബ് സൈറ്റുകൾക്ക് ഭർത്താവ് കൈമാറിയതെന്ന് യുവതി പരാതിയിൽ പറയുന്നു.
നാട്ടിലെത്തിയ ശേഷം ഭർത്താവിനെ കൗൺസലിംഗിന് വിധേയമാക്കിയെങ്കിലും പിന്നീടും മർദിച്ചുവെന്നും യുവതി പൊലീസിന് മൊഴി നൽകി. നഗ്നദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും ചെയ്തുവെന്നും വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദിച്ചുവെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു.
നാല് വയസുകാരിയായ മകളുടെ മുന്നിൽവച്ച് ഭർത്താവ് ലൈംഗികവൈകൃതം കാണിച്ചുവെന്നും പരാതിയുണ്ട്. പിന്നാലെയാണ് പ്രതിക്കെതിരെ പൊലീസ് പോക്സോ വകുപ്പ് ചുമത്തിയത്. കൗൺസലിംഗിനിടെ കുട്ടി പിതാവിനെതിരെ മൊഴി നൽകുകയും ചെയ്തിരുന്നു. 10 വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.



