വീണയുടെ കമ്പനികളെ ഉപയോഗിച്ച് അഴിമതിപ്പണം വെളുപ്പിച്ചെന്ന് ഷോൺ ജോർജ്; പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യം

കോട്ടയം: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണവുമായി ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതലുള്ള അഴിമതിപ്പണം വെളുപ്പിക്കാൻ വീണയുടെ കമ്പനികളെ മറയാക്കിയെന്നാണ് ഷോൺ ജോർജിന്റെ ആരോപണം.
പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. പുറത്തുവന്ന പണമിടപാട് രേഖകൾ തന്റേതല്ലെന്ന് പറയാൻ വീണ വിജയൻ ഇതുവരെ തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കമ്പനിക്കെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ വീണ തയ്യാറാണോയെന്നും ഷോൺ ജോർജ് ചോദിച്ചു.
ഗൾഫ് രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് ഹവാല മാർഗം പണം കടത്തിയതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ഈ വിഷയത്തിൽ സിപിഎം നേതൃത്വം പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട് കോഴിക്കോട് കേന്ദ്രീകരിച്ച് വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചു. എന്നാൽ ഇപ്പോൾ നടക്കുന്നത് റിയാസിനെതിരായ റെയ്ഡല്ലെന്നും വീണ വിജയൻ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് അന്വേഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, അന്വേഷണ ഏജൻസിയായ ഇഡിയുമായി താൻ ഒരു ഘട്ടത്തിലും നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും മാധ്യമങ്ങളിൽ വരുന്ന വാർത്തകളിലൂടെയാണ് അന്വേഷണത്തിന്റെ പുരോഗതി അറിയുന്നതെന്നും ഷോൺ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.



