ശബരിമല മിൽമ നെയ്യ് കരാർ അഴിമതി: ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് കരാറുമായി ബന്ധപ്പെട്ട അഴിമതിയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. അന്വേഷണ പുരോഗതി അറിയിക്കുന്നതിനായി എസ്.ഐ.ടി തലവൻ എസ്.പി എം.ജെ. സോജൻ കോടതിയിൽ നേരിട്ട് ഹാജരാകും.
നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ എന്നിവരടക്കമുള്ളവരെ പ്രതികളാക്കിയാണ് അന്വേഷണം നടക്കുന്നത്.
നിലവിൽ അന്വേഷണ സംഘം നെയ്യ് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഫയലുകളും പരിശോധിച്ചുവരികയാണ്. ഇടപാടുകളുടെ ഫയലുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരിൽനിന്ന് അന്വേഷണ സംഘം മൊഴിയും രേഖപ്പെടുത്തുന്നുണ്ട്.
പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടത് ഭരണസമിതിയും മിൽമ ഭാരവാഹികളും ചേർന്ന് നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടിലാണ് ഹൈക്കോടതി സംസ്ഥാന വിജിലൻസിനോട് അന്വേഷണം നടത്താൻ നിർദേശിച്ചത്. കേസിലെ അന്വേഷണ പുരോഗതിയും ഇതുവരെ സ്വീകരിച്ച നടപടികളും എസ്.ഐ.ടി തലവൻ ഇന്ന് കോടതിയെ അറിയിക്കും.



