ഗവർണറുടെ ചായസത്കാരത്തിന് പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും ക്ഷണമില്ല; പിന്നിൽ നിയമനത്തട്ടിപ്പ് വിവാദം

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചുള്ള ചായ സത്കാരത്തിൽ നിന്ന് പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും ക്ഷണിക്കാതെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
പി.എസ്.സി നിയമന തട്ടിപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ചെയർമാനെയും അംഗങ്ങളെയും ക്ഷണിക്കാത്തതെന്നാണ് വിവരം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പതിവായി ലോക്ഭവനിൽ ഗവർണർ ചായസത്കാരം ഒരുക്കാറുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ പി.എസ്.സി ചെയർമാനെയും അംഗങ്ങളെയും ഗവർണർ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഇന്നലെ നടന്ന സത്കാരത്തിൽ നിന്ന് ഇവരെ ഒഴിവാക്കുകയായിരുന്നു.
പി.എസ്.സിയിലെ നിയമന ക്രമക്കേടിൽ ഗവർണർക്ക് അതൃപ്തിയുള്ളതായാണ് സൂചന. ഇതിനെ തുടർന്നാണ് ചെയർമാൻ എം.ആർ, ബൈജുവിനും മറ്റ് പി.എസ്.സി അംഗങ്ങൾക്കും ക്ഷണം ലഭിക്കാതിരുന്നത്. പി.എസ്.സി നിയമനങ്ങളിലെ ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഗവർണറുടെ നടപടി.



