കന്നി എംഎൽഎമാർക്ക് ഇനി പുതിയ കാർ; വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിജയ്

ചെന്നൈ: കന്നി എംഎൽഎമാർക്ക് കാർ നൽകാൻ നിർദേശിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. മണ്ഡലത്തിലെ എല്ലാ സ്ഥലങ്ങളും സന്ദർശിക്കാൻ കാറും നല്ല വസ്ത്രങ്ങളുമില്ലെന്ന് നിയമസഭയിലെ പ്രസംഗത്തിനിടെ വിസികെ എംഎൽഎ ജ്യോതിമണി പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശം. തമിഴ്നാട്ടിലാകെ 234 എംഎൽഎമാരാണുള്ളത്. ഇവർക്ക് ഒരു ലക്ഷത്തിലധികം ശമ്പളമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ജ്യോതിമണി നിയമസഭാ സ്പീക്കറോടാണ് അഭ്യർത്ഥന നടത്തിയത്. 280 കിലോമീറ്ററോളം കാറിൽ യാത്ര ചെയ്താണ് താൻ സഭാസമ്മേളനത്തിനെത്തിയതെന്നും സ്വന്തമായി കാറില്ലെന്നും ഇവർ സ്പീക്കറോട് പറയുകയായിരുന്നു. മണ്ഡലങ്ങളിലെ വിവിധ ആവശ്യങ്ങൾക്കായി കാർ വാടകയ്ക്കെടുക്കുകയാണ് ചെയ്യുന്നത്. വലിയ ബുദ്ധിമുട്ട് നേരിടുകയാണ്.
അതിനാൽ ഒരു കാർ അനുവദിക്കാനുള്ള അനുമതി നൽകണമെന്നായിരുന്നു അഭ്യർത്ഥന. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താമെന്ന് സ്പീക്കർ ജെ സി ഡി പ്രഭാകൾ അപ്പോൾതന്നെ മറുപടി നൽകുകയും ചെയ്തിരുന്നു.ഇതിനുപിന്നാലെയാണ് കന്നി എംഎൽഎമാർക്ക് കാർ അനുവദിക്കാൻ വിജയ് നിർദേശം നൽകിയതെന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.



