മൺസൂൺ സെഷന്റെ അവസാന ദിനം; ലോക്സഭയിലെത്തി മോദിയും അമിത് ഷായും

ദില്ലി: പാർലമെന്റിന്റെ മൺസൂൺ സെഷന്റെ അവസാന ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിലെത്തി. സഭയിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ലോക്സഭയിൽ എത്തിയിരുന്നു.
പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ അമിത് ഷാ സഭയിലെത്തണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു. എന്നാൽ സെഷന്റെ അവസാന ദിവസമാണ് അമിത് ഷാ ലോക്സഭയിലെത്തിയത്.
അതേസമയം, സ്പീക്കർ ഒരുക്കിയ ചായസൽക്കാരത്തിൽ നിന്ന് രാഹുൽ ഗാന്ധി വിട്ടുനിന്നു. കേന്ദ്ര മന്ത്രി കിരൺ റിജിജു ക്ഷണിച്ചെങ്കിലും പങ്കെടുക്കാനില്ലെന്ന് രാഹുൽ അറിയിച്ചതായാണ് വിവരം.
രാജ്യസഭയിലും അവസാന ദിനം പ്രതിപക്ഷ പ്രതിഷേധം തുടർന്നു. പ്രതിപക്ഷ അംഗങ്ങൾ ബഹളം ഉയർത്തുകയും തങ്ങൾ അപമാനിക്കപ്പെടുകയാണെന്ന് ആരോപിക്കുകയും ചെയ്തു.
ലോക്സഭയിലെത്തിയ അമിത് ഷാ എന്നാൽ രാജ്യസഭയിൽ എത്തിയില്ല. മൺസൂൺ സെഷന്റെ അവസാന ദിനത്തിലും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ തുടരുകയായിരുന്നു.



