സ്വാതന്ത്ര്യസമര ക്വിസ് വിവാദം; മുസ്ലിം ലീഗിനെതിരെ രാജീവ് ചന്ദ്രശേഖർ

കൊച്ചി: സ്വാതന്ത്ര്യസമര ക്വിസ് മത്സരത്തിലെ ചോദ്യവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വി.ഡി. സവർക്കറെക്കുറിച്ചുള്ള ചോദ്യമാണ് വിവാദമായത്. രാജ്യത്തിന്റെ ചരിത്രം തിരുത്താൻ മുസ്ലിം ലീഗ് ശ്രമിക്കരുതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ലീഗ് വിദ്യാഭ്യാസ മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടത്താൻ ശ്രമിച്ചാൽ ബിജെപി ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാടിന്റെ ചരിത്രം തീരുമാനിക്കേണ്ടത് മുസ്ലിം ലീഗല്ലെന്നും സവർക്കറെ ഇഷ്ടമില്ലെങ്കിൽ ടിപ്പു സുൽത്താന്റെ പുസ്തകം വായിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം, വന്ദേമാതരം പൂർണമായി ചൊല്ലേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. ഇതുവരെ വന്ദേമാതരം പൂർണമായി ചൊല്ലിയിട്ടില്ലെന്നും കോൺഗ്രസിന്റെയും യുപിഎയുടെയും പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ ഭാഗം മാത്രമാണ് ആലപിച്ചിരുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതുതന്നെയാണ് തങ്ങളുടെ നയമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മന്ത്രിയുടെ പ്രതികരണം.



