കേരള ഹൗസിൽ ആഭ്യന്തര തർക്കം; ലോ ഓഫീസർ ഗ്രാൻസിക്ക് സ്ഥലംമാറ്റം

ദില്ലി: കേരള ഹൗസിലെ ലോ ഓഫീസർ ഗ്രാൻസിയെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റി. റസിഡന്റ് കമ്മീഷണറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്.
ലോ ഓഫീസറുടെ പെരുമാറ്റവും ഔദ്യോഗിക കൃത്യനിർവഹണവും തൃപ്തികരമല്ലെന്ന് റസിഡന്റ് കമ്മീഷണർ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. സഹപ്രവർത്തകരിൽ നിന്നടക്കം പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി ശുപാർശ ചെയ്തതെന്നും റസിഡന്റ് കമ്മീഷണറുടെ ഓഫീസ് വിശദീകരിച്ചു.
എന്നാൽ, തനിക്കെതിരായ നടപടി പകപോക്കലിന്റെ ഭാഗമാണെന്ന് ലോ ഓഫീസർ ഗ്രാൻസി ആരോപിച്ചു. റസിഡന്റ് കമ്മീഷണറുമായുണ്ടായ തർക്കമാണ് സ്ഥലംമാറ്റത്തിന് പിന്നിലെന്നും, അദ്ദേഹത്തിന്റെ നടപടികളെ ചോദ്യം ചെയ്തതാണ് പ്രതികാര നടപടിക്ക് കാരണമായതെന്നും അവർ പറഞ്ഞു.
സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം നിയമ വകുപ്പിനാണെന്നും നിലവിലെ നടപടികളിൽ ചട്ടലംഘനമുണ്ടായിട്ടുണ്ടെന്നും ഗ്രാൻസി ആരോപിച്ചു. ഉത്തരവിൽ തന്റെ പേരുപോലും തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
കേരള ഹൗസിലെ ആഭ്യന്തര തർക്കത്തിന്റെ പശ്ചാത്തലത്തിൽ നടന്ന ഈ സ്ഥലംമാറ്റം ഭരണതലത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.



