‘പ്രിയദർശിനി’ നഷ്ടത്തിന് വിദ്യാർഥികളെ ലക്ഷ്യമിട്ട് സ്വകാര്യ ബസുടമകൾ?

കൽപ്പറ്റ: കെ എസ് ആർ ടി സിയിൽ സ്ത്രീകൾക്കായുള്ള പ്രിയദർശിനി സൗജന്യ യാത്ര കാരണമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർഥികളുടെ കൺസെഷനിൽ കൈവയ്ക്കുന്നു. ജില്ലയിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഇന്ന് മുതൽ വർധിപ്പിക്കാൻ സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചു.
മിനിമം ചാർജ് മൂന്ന് രൂപയാക്കി ഉയർത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ ബസ് ഉടമകൾ, പ്രിയദർശിനി പദ്ധതി കൂടി നടപ്പായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സർവീസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നുമാണ് പറയുന്നത്. അതേസമയം, ബസ് ഉടമകളുടെ ഈ ഏകപക്ഷീയമായ നടപടിക്കെതിരെ വിദ്യാർത്ഥി സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. നിരക്ക് വർധന നടപ്പിലാക്കിയാൽ ശക്തമായ പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങുമെന്ന് എസ് എഫ് ഐ മുന്നറിയിപ്പ് നൽകി.



