മറ്റു സ്ത്രീകളുമായി ബന്ധം, ഭർത്താവിന്റെ ലിംഗം മുറിച്ചുമാറ്റി യുവതി

ധാക്ക: വിവാഹേതര ബന്ധം ആരോപിച്ച് ഉറങ്ങിക്കിടന്ന ഭർത്താവിനെ ഭാര്യ ക്രൂരമായി ആക്രമിച്ച സംഭവമാണ് ബംഗ്ലാദേശിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ബംഗ്ലാദേശിലെ ഫരീദാബാദ് സ്വദേശിയായ ഹനീഫ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രിയോടെ ഹനീഫിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്തത്തിൽ കുളിച്ച നിലയിൽ ഇയാളെ കണ്ടെത്തിയത്. തുടർന്ന് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഭർത്താവിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഭാര്യ സുമിയ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഹനീഫ് രണ്ടാമതൊരു വിവാഹത്തിന് ശ്രമിച്ചതും ആക്രമണത്തിന് കാരണമായതായി പറയപ്പെടുന്നു.
വിവാഹം കഴിഞ്ഞ നാൾ മുതൽ ഹനീഫും സുമിയയും തമ്മിൽ കുടുംബകലഹങ്ങൾ പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഹനീഫ് ഉറങ്ങിക്കിടക്കുന്നതിനിടെ മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് സുമിയ ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഹനീഫിന്റെ നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോൾ രക്തസ്രാവത്തോടെ വീടിന് പുറത്തേക്ക് ഓടുന്ന നിലയിലാണ് ഇയാളെ കണ്ടത്. സംഭവത്തിന്റെ ചില ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞതായും റിപ്പോർട്ടുണ്ട്.
സംഭവത്തിന് പിന്നാലെ നാട്ടുകാർ സുമിയയെ പിടികൂടി പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസങ്ങളിലായി ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേരളത്തിൽ നടന്ന സംഭവമാണെന്ന തരത്തിലും വീഡിയോ പ്രചരിക്കുന്നതിനാൽ, വിവരങ്ങളുടെ യാഥാർത്ഥ്യം പരിശോധിച്ച് മാത്രം പങ്കുവയ്ക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.



