കേരളത്തിൽ നിന്ന് നടന്ന് ചെന്നൈയിലെത്തി; വിജയ്യെ കണ്ട ദമ്പതികളുടെ കഥ വൈറൽ

ചെന്നൈ: കേരളത്തില്‍ നിരവധി ആരാധകരുള്ള വ്യക്തിയാണ് നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ ജോസഫ് വിജയ്. അദ്ദേഹത്തോടുള്ള ആരാധന പ്രകടിപ്പിക്കുന്നതിനാല്‍ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട നിരവധിപേരുണ്ട്. ഇപ്പോഴിതാ തങ്ങളുടെ വിജയ് അണ്ണനെ നേരില്‍കാണാന്‍ മലപ്പുറം സ്വദേശികളായ ദമ്പതികള്‍ സ്വീകരിച്ച മാര്‍ഗവും യാത്രയ്ക്കൊടുവില്‍ സംഭവിച്ച കാര്യവുമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കേരളത്തില്‍ നിന്ന് ചെന്നൈ വരെ കാല്‍നടയായിട്ടാണ് മുഹമ്മദ് റാഫിയും ഷഹനയും പോയത്.
മലപ്പുറം ജില്ലയിലെ താനൂര്‍ സ്വദേശികളായ റാഫിയും ഷഹനയും ചീരാന്‍ കടപ്പുറത്ത് നിന്ന് 651 കിലോമീറ്റര്‍ കാല്‍നടയായിട്ടാണ് ചെന്നൈയിലെത്തിയത്. 40 ദിവസം കൊണ്ടാണ് കനത്ത വെയിലിനേയും മഴയേയും അവഗണിച്ച് ഇരുവരും യാത്ര പൂര്‍ത്തിയാക്കിയത്. എന്തിനാണ് ഇത്ര കഷ്ടപ്പെട്ടു വന്നതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രംഅത്രയ്ക്ക് ജീവനാണ് അവര്‍ക്ക് വിജയ് എന്നാല്‍. ഇരുവരേയും വിജയ് നേരില്‍ക്കാണുകയും ചെയ്തു.
നീലാങ്കരയിലെ വസതിക്കു മുന്പില് രാവിലെ കാത്തുനിന്ന ദമ്പതികള്‍ക്കു സമീപം വിജയ് എത്തി, നേരില്‍ കണ്ടു. വെറും സെക്കന്‍ഡുകള്‍ മാത്രമാണ് കൂടിക്കാഴ്ച നീണ്ടുനിന്നതെങ്കിലും ആ അനുഭവം വിവരിക്കാന്‍ കഴിയാത്ത അത്രയും സന്തോഷം സമ്മാനിച്ചുവെന്നാണ് റാഫിയും ഷഹനയും പറയുന്നത്. ലോറി ഡ്രൈവറായ റാഫിയും ഷഹനയും മേയ് 6നാണ് തിരൂരില്‍ നിന്നു യാത്ര പുറപ്പെട്ടത്. ഒറ്റയ്ക്കു യാത്ര ചെയ്യാനായിരുന്നു തീരുമാനമെങ്കിലും പോകുന്നുണ്ടെങ്കില്‍ താനും വരുന്നുവെന്ന് ഭാര്യ പറഞ്ഞപ്പോള്‍ ഒപ്പം കൂട്ടുകയായിരുന്നുവെന്നും റാഫി പറയുന്നു.



