മോഹൻലാല്‍ പുറത്ത്, മമ്മൂട്ടിയും വീണു, ഒന്നാമൻ ആസിഫ് അലി

0

കഴിഞ്ഞ വര്‍ഷം ബോളിവുഡിനെയും അമ്പരിപ്പിച്ചായിരുന്നു മലയാള സിനിമയുടെ തുടക്കം. എന്നാല്‍ പുതുവര്‍ഷത്തില്‍ രണ്ടാം മാസം കഴിയുമ്പോഴും 100 കോടി ക്ലബ് മലയാളത്തിനുണ്ടായിട്ടില്ല. മലയാളത്തിന്റെ എക്കാലത്തെയും ക്രൌഡ് പുള്ളറായ മോഹൻലാലിന്റെ ഒരു റിലീസ് പോലും 2025ല്‍ ഉണ്ടായിട്ടില്ല (തുടരും റിലീസ് വൈകിയതാണ് കാരണം). ഫലത്തില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ മോഹൻലാല്‍ ഇല്ല എന്ന അപൂര്‍വതയ്‍ക്കാണ് കേരള ബോക്സ് ഓഫീസ് നിലവില്‍ 2025 സാക്ഷ്യം വഹിക്കുന്നത്. കേരള ബോക്സ് ഓഫീസില്‍ മൂന്നാമതാണ് മമ്മൂട്ടി എന്നതും ഓര്‍ക്കണം. ആസിഫ് അലിയാണ് ഒന്നാം സ്ഥാനത്തുള്ളത്.

കേരള ബോക്സ് ഓഫീസ് കളക്ഷനില്‍ 2025ല്‍ ഒന്നാമത് മലയാളത്തില്‍ നിന്ന് രേഖാചിത്രമാണ്. ആസിഫ് അലിയാണ് നായകനായി എത്തിയത്. രേഖാചിത്രം കേരളത്തില്‍ നിന്ന് 26.65 കോടി രൂപയാണ് ആകെ നേടിയത്. ജോഫിൻ ടി ചാക്കോയാണ് സംവിധാനം. ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ഇത്. അപ്പു പ്രഭാകര്‍ ഛായാഗ്രാഹണം നിര്‍വഹിച്ച ചിത്രത്തില്‍ ആസിഫ് അലിക്ക് പുറമേ അനശ്വര രാജൻ, മനോജ് കെ ജയൻ, ഉണ്ണി ലാലു, സായ് കുമാര്‍, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സലീമ, നിഷാന്ത് സാഗര്‍, ടി ജി രവി, നന്ദു, സുധി കോപ്പ, വിജയ് മേനോൻ എന്നിവര്‍ക്കൊപ്പം എഐയുടെ സഹായത്തോടെ മമ്മൂട്ടിയെയും അവതരിപ്പിച്ചു. കേരള ബോക്സ് ഓഫീസില്‍ നിന്നുള്ള കളക്ഷനില്‍ രണ്ടാം സ്ഥാനത്ത് പൊൻമാൻ ആണ്.

ബേസില്‍ ജോസഫ് നായകനായ പൊൻമാനാണ് കളക്ഷനില്‍ കേരളത്തില്‍ മുന്നേറ്റം നടത്തിയത്. കേരള ബോക്സ് ഓഫീസില്‍ 11 കോടിയോളമാണ് പൊൻമാൻ നേടിയത്. ജ്യോതിഷ് ശങ്കര്‍ ആണ് സംവിധാനം. സജിൻ ഗോപുവും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ലിജോമോള്‍ ജോസ്, ആനന്ദ് മൻമഥൻ, ദീപക് പറമ്പോല്‍, സന്ധ്യാ രാജേന്ദ്രൻ, രാജേഷ് ശര്‍മ തുടങ്ങിയവരും കഥാപാത്രങ്ങളായി ഉണ്ടായിരുന്നു.

മൂന്നാം സ്ഥാനത്ത് ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‍സ് ആണ്. മലയാളത്തിന്റെ മമ്മൂട്ടി നായകനായ ചിത്രം 9.60 കോടി രൂപയാണ് കേരളത്തില്‍ നിന്ന് മാത്രമായി നേടിയത്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി 9.12 കോടിയുമായി തൊട്ടുപിന്നാലെയുണ്ട്. നിലവില്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ പെട്ടെന്ന് ഡൊമിനിക്കിനെ മറികടന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here