വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാൻ സിനിമകളുടെ ആരാധകൻ; ‘സഹപാഠിയെ തിരിച്ചടിക്കുംവരെ ചെരുപ്പിടാതെ നടന്നു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ദുരൂഹത തുടരുകയാണ്. അഫാൻ എന്ന 23 കാരൻ സ്വന്തം സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ ലത്തീഫ് (60), ഭാര്യ ഷാജിത ബീവി (55), പിതാവിന്റെ മാതാവ് സൽമാബീവി (95), പെൺസുഹൃത്ത് ഫർസാന (22) എന്നിവരെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. അഫാൻ തന്റെ ഉമ്മ ഷെമിയെ കൊല്ലാൻ ശ്രമിച്ചെങ്കിലും ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട അവർ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതി അഫാനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അധികമാരോടും സംസാരിക്കാത്ത പ്രകൃതമാണെന്നും കാണുമ്പോൾ ഒരു ചിരിമാത്രമാണ് അഫാന്റെ ഭാഗത്ത് നിന്നുണ്ടാകുകയെന്നും നാട്ടുകാർ പറയുന്നു. അഫാന് ഏറ്റവും പ്രിയം സിനിമകളായിരുന്നു. സിനിമകളിലെ സംഭവങ്ങളും ജീവിതത്തിൽ അനുകരിക്കാനും പ്രതി ശ്രമിച്ചിട്ടുണ്ട്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു സഹപാഠി അഫാനെ മർദിച്ചു. തുടർന്ന് ചെരിപ്പ് ഇടാതെ നടക്കുകയും അവനെ തിരിച്ച് അടിച്ചശേഷം മാത്രമേ ചെരിപ്പ് ധരിക്കുകയുള്ളുവെന്നും അഫാൻ പറഞ്ഞിരുന്നുവെന്നാണ് നാട്ടുകാരും സുഹൃത്തുക്കളും പറയുന്നത്.
2016ൽ പുറത്തിറങ്ങിയ ഫഹദ് ഫാസിലിന്റെ ‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലെ കഥയും ഇതുതന്നെയായിരുന്നു. നായകനെ വില്ലൻ മർദ്ദിക്കുകയും തുടർന്ന് നായകൻ തിരിച്ചടിക്കുവരെ ചെരിപ്പ് ഇടാതെ നടക്കുകയും ചെയ്യുന്നുണ്ട്. സിനിമയിലെ രംഗങ്ങളെ ജീവിതത്തിൽ അനുകരിക്കാൻ ശ്രമിക്കുന്നതിനാൽ കൂട്ടക്കൊലപാതകത്തിന് പിന്നിലും ഇത്തരത്തിൽ സിനിമ സ്വാധീനിച്ചിട്ടുണ്ടോ എന്ന സംശയമാണ് നാട്ടുകാർ പ്രകടിപ്പിക്കുന്നത്.



