പ്രോജക്ട് സീറോ’ക്ക് പിന്നാലെ കൈക്കൂലി കേസിൽ ഡിവൈഎസ്പി പിടിയിൽ

ആലപ്പുഴ: പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈ.എസ്.പി T. Anilkumarയെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൊല്ലം കുണ്ടറ പടപ്പക്കര സ്വദേശിയായ അനിൽകുമാറിനെ ആലപ്പുഴ വിജിലൻസ് ഡിവൈ.എസ്.പി P. V. Bennyയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
അഴിമതി അവസാനിപ്പിക്കാൻ ആഭ്യന്തര വകുപ്പ് ‘പ്രോജക്ട് സീറോ’ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിജിലൻസ് വലയിലായി ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് ചേർത്തല നഗരത്തിന് സമീപമുള്ള തൈക്കൽ റൂട്ടിലെ വാടക വീട്ടിൽ വെച്ചായിരുന്നു അറസ്റ്റ്.
കക്കൂസ് മാലിന്യം നീക്കം ചെയ്യുന്ന വാഹനം വിട്ടുകൊടുക്കാനായി സ്ഥാപന ഉടമയിൽ നിന്ന് 50,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥരെ കണ്ട ഉടൻ വീട്ടുവാതിൽ അടച്ച് ടെറസിലൂടെ ചാടി രക്ഷപ്പെടാൻ ശ്രമിച്ച അനിൽകുമാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
രക്ഷപ്പെടുന്നതിനിടെ വീണ് കാലിന് പരിക്കേറ്റ അനിൽകുമാറിനെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാനും മറ്റ് വാഹനങ്ങൾ പിടികൂടാതിരിക്കാനുമായി ഒരു ലക്ഷം രൂപ അഡ്വാൻസും 25,000 രൂപ മാസപ്പടിയും ആവശ്യപ്പെട്ടതായാണ് പരാതി. നേരത്തേ 15,000 രൂപ മാസപ്പടി നൽകിയിരുന്ന സ്ഥാപന ഉടമ വിജിലൻസിനെ വിവരം അറിയിച്ചതിനെ തുടർന്നാണ് കെണിയൊരുക്കിയത്.
അഴിമതിക്കെതിരെ ആഭ്യന്തരമന്ത്രി Ramesh Chennithala ശക്തമായ നടപടി പ്രഖ്യാപിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ജില്ലയായ ആലപ്പുഴയിൽ നിന്നാണ് ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പി വിജിലൻസിന്റെ പിടിയിലായത്.



