മകളെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്ന് പിതാവ്

മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന് പിതാവും കൂട്ടരും. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.അജിത് കുമാര്‍ (30) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മകളായ കാവ്യയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്ന ഇയാളെ കാവ്യയുടെ പിതാവ് പുണ്യമൂര്‍ത്തി (53), ലോകേഷ് (22), രാമലിംഗം (30), കറുപ്പയ്യ (55) എന്നിവര്‍ ചേര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
തഞ്ചാവൂരിലെ ആലങ്കുടിയിലെ ആദിദ്രാവിഡര്‍ വെല്‍ഫെയര്‍ പ്രൈമറി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായിരുന്ന കാവ്യ (26) ഏറെ നാളായി അജിത് കുമാറുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പെയിന്റ് തൊഴിലാളിയായ അജിത്തിനെ വിവാഹം കഴിക്കാന്‍ കുടുംബം സമ്മതിച്ചില്ല. തുടര്‍ന്ന് ബന്ധുവുമായി കാവ്യയുടെ വിവാഹം നിശ്ചയിച്ചു.ഇത് മനസ്സിലാക്കിയ അജിത് കുമാര്‍ കഴിഞ്ഞ നവംബറില്‍ കാവ്യയെ വെട്ടിക്കൊന്ന് കൊലപ്പെടുത്തിയിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതിനുശേഷമാണ് അജിത്തിനെതിരെ പ്രതികാര ആക്രമണം നടന്നത്.സംഭവത്തില്‍ പൊലീസ് കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തുകയാണ്.



