ഇരട്ടപ്പെൺകുട്ടികളായ സ്വന്തം മക്കളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

കാൺപൂർ: ഇരട്ടപ്പെൺകുട്ടികളായ സ്വന്തം മക്കളെ പിതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്ന് പുലർച്ചെ ഉത്തർപ്രദേശിലെ കാൺപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രതിയെ സംഭവസ്ഥലത്തുനിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ശശി രഞ്ജൻ മിശ്രയാണ് പിടിയിലായത്. മക്കളെ കൊലപ്പെടുത്തിയ ശേഷം പ്രതി തന്നെയാണ് വിവരം പൊലീസിനെ വിളിച്ചറിയിച്ചത്. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളേറ്റ നിലയിലായിരുന്നു കുട്ടികളുടെ മൃതദേഹങ്ങൾ. മുറിയിൽ നിന്ന് കുട്ടികളുടെ കരച്ചിലോ മറ്റോ പുറത്തുകേൾക്കാത്ത വിധത്തിലാണ് പ്രതി കൊലപാതകം നടത്തിയത്. കൃത്യം നടക്കുമ്പോൾ പ്രതിയുടെ ഭാര്യ വീട്ടിൽ തന്നെ മറ്റൊരു മുറിയിലായിരുന്നുവെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
അതേസമയം, കൊല്ലപ്പെട്ട കുട്ടികളുടെ അമ്മ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 2014ൽ പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു ഇവർ. എന്നാൽ വിവാഹശേഷം ഭർത്താവ് കടുത്ത മദ്യപാനിയാവുകയും തന്നെ നിരന്തരം ഉപദ്രവിക്കുകയും ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയും ചെയ്യുമായിരുന്നെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. തന്നെ നിരീക്ഷിക്കാനായി വീടിനുള്ളിലും കിടപ്പുമുറിയിലും ഇയാൾ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു.
സ്വന്തം വീട്ടിലേക്ക് പോകാൻ ശ്രമിക്കുമ്പോഴെല്ലാം ഭാര്യയെ ഇയാൾ ക്രൂരമായി മർദ്ദിച്ചിരുന്നു. മകനെ കൊണ്ടുപോയ്‌ക്കൊള്ളാനും പെൺകുട്ടികളെ വിട്ടുതരില്ലെന്നും ഇയാൾ വാശിപിടിച്ചിരുന്നതായും ഭാര്യ പറയുന്നു. ‘രാത്രിയിൽ എല്ലാവരും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. തുടർന്ന് പെൺകുട്ടികളെയും കൂട്ടി ഭർത്താവ് തന്റെ കിടപ്പുമുറിയിലേക്ക് പോയി. മുറിയിലെ സിസിടിവി ദൃശ്യങ്ങൾ ഞാൻ മോണിറ്ററിലൂടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ഏറെ നേരം അയാൾ ഫോണിൽ സംസാരിച്ചു. പുലർച്ചെ 2:30ഓടെ ഒരു മകളെ ടോയിലറ്റിൽ കൊണ്ടുപോയി തിരികെ വന്നു. അതിനുശേഷം അയാൾ മുറിയിലെ ലൈറ്റുകൾ അണച്ചു. ശബ്ദമൊന്നും കേൾക്കാത്തതിനാൽ എല്ലാവരും ഉറങ്ങിയെന്നാണ് കരുതിയത്’.- ശശി രഞ്ജന്റെ ഭാര്യ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. എന്തിനാണ് സ്വന്തം പിതാവ് തന്നെ മക്കളെ ഇത്തരത്തിൽ കൊലപ്പെടുത്തിയെന്ന കാര്യത്തിൽ വ്യക്തതയ്ക്കായി പ്രതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.



