വീണ്ടും സമാധാന ചർച്ച, കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കുമെന്ന്; ട്രംപ്

വാഷിംഗ്ടൺ : ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി സമാധാന ചർച്ചകൾക്കായി യു,എസ് പ്രതിനിധികൾ ഇസ്ലാമാബാദിലേക്ക് പോകുന്നുവെന്നും കരാറിലെത്തിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിലെ എല്ലാ ഊർജ്ജ നിലയങ്ങളും പാലങ്ങളും തകർക്കും എന്നാണ് ട്രൂത്ത് സോഷ്യലിൽ ട്രംപ് അറിയിച്ചത്.
ഹോർമുസ് കടലിടുക്കിൽ ഇറാൻ ഇന്നലെ നടത്തിയ വെടിവയ്പിനെയും ട്രംപ് അപലപിച്ചു. വെടിനിറുത്തൽ കരാറിന്റെ പൂർണ ലംഘനമാണ് ഇറാന്റേതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇറാൻ വെടിയുതിർത്തത് ഫ്രഞ്ച് കപ്പലിനെയും യു.കെയിൽ നിന്നുള്ള കപ്പലിനെയും ലക്ഷ്യമിട്ടായിരുന്നു.
അത് ശരിയായ നടപടിയല്ല. യു.എസ് പ്രതിനിധികൾ സമാധാന ചർച്ചകൾക്കായി ഇസ്ലാമാബാദിലേക്ക് പോകുന്നു. അവർ നാളെ വൈകിട്ട് അവിടെയെത്തും എന്നും ട്രംപ് വ്യക്തമാക്കി.ഇസ്ലാമാബാദിൽ രണ്ടാംഘട്ട ചർച്ചകൾക്കായിട്ടാണ് യു.എസ് പ്രതിനിധി സംഘം പോകുന്നത്. ഇറാൻ ചർച്ചയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നൽകിയിട്ടില്ല .



