പന്തിന് തിരിച്ചുവരാൻ 48 പന്തിൽ സെഞ്ച്വറി അടിക്കണം; ഉപദേശവുമായി മൈക്കൽ വോൺ

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ താരമാണെങ്കിലും പരിമിത ഓവർ ക്രിക്കറ്റിൽ റിഷഭ് പന്ത് നേരിടുന്ന വെല്ലുവിളികൾ ചെറുതല്ലെന്ന് മൈക്കൽ വോൺ ഓർമ്മിപ്പിച്ചു. ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ നയിക്കുന്ന പന്തിന് ബാറ്റിംഗിൽ പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ പന്ത് തന്റെ ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തണമെന്നാണ് വോണിന്റെ ഉപദേശം.
ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ സ്ഥാനത്തിനായി നിലവിൽ വലിയ മത്സരമാണ് നടക്കുന്നത്. സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ജിതേഷ് ശർമ്മ തുടങ്ങിയ പ്രതിഭകളുടെ ഒരു നിര തന്നെ അവസരം കാത്തുനിൽക്കുമ്പോൾ പന്തിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ലോകത്തെ ഏത് ടീമിലും ഇടം പിടിക്കാൻ ശേഷിയുള്ള താരമാണ് പന്തെങ്കിലും, ഇന്ത്യയുടെ കാര്യത്തിൽ ഈ ‘ഗാലക്സി ഓഫ് വിക്കറ്റ് കീപ്പർമാർ’ പന്തിന് വലിയ ഭീഷണിയാണെന്ന് വോൺ ചൂണ്ടിക്കാട്ടി.
രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശിയുടെ കളിയുമായി പന്തിന്റെ ബാറ്റിംഗിനെ വോൺ താരതമ്യം ചെയ്തു. സൂര്യവംശിയെപ്പോലെ ഭയമില്ലാത്ത, സ്വതന്ത്രമായ ശൈലി പന്ത് വീണ്ടും പുറത്തെടുക്കണം. ക്രീസിലെത്തിയാൽ സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യണമെന്നും, മൂന്നാം നമ്പറിൽ ഇറങ്ങി 48 പന്തിൽ സെഞ്ച്വറി നേടുക എന്ന ലക്ഷ്യത്തോടെ അക്രമിച്ചു കളിക്കണമെന്നുമാണ് വോൺ നിർദ്ദേശിക്കുന്നത്.
ലഖ്നൗ സൂപ്പർ ജയന്റ്സ് ഡൽഹി ക്യാപിറ്റൽസിനോട് ആറ് വിക്കറ്റിന് പരാജയപ്പെട്ട മത്സരത്തിന് പിന്നാലെയായിരുന്നു വോണിന്റെ ഈ പ്രതികരണം. ആ മത്സരത്തിൽ ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും പന്തിന് തിളങ്ങാൻ സാധിച്ചിരുന്നില്ല.



