ആത്മഹത്യ നേരത്തേ തീരുമാനിച്ചതോ? സി ജെ റോയിയുടെ ഡയറി കണ്ടെത്തി

ബംഗളൂരു: ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടെ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ (57) ഡയറി കണ്ടെത്തി. ആത്മഹത്യക്കുറിപ്പിന് സമാനമായ വിവരങ്ങളാണ് ഇതിൽനിന്ന് ലഭിച്ചതെന്നാണ് സൂചന. വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നാണ് ഡയറിക്കുറിപ്പിൽ റോയി എഴുതിയിരിക്കുന്നത്. കുടുംബത്തോട് ക്ഷമ ചോദിക്കുന്നുവെന്നും ഡയറിയിൽ എഴുതിയിട്ടുണ്ട്.
പണം നൽകാനുള്ളവരുടെ വിവരങ്ങളും കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിൽ എഴുതിയിട്ടുണ്ട്. കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണമെന്നും അവരെ വഞ്ചിക്കരുതെന്നും ഡയറിയിൽ ഉണ്ട്. ഇതോടെ റോയി ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന സംശയം ഉയരുന്നുണ്ട്. ജനുവരി 21ന് സഹോദരനെ വിളിച്ച് റോയി സംസാരിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണെന്നാണ് നിഗമനം.
കുടുംബാംഗങ്ങളുടെയും സ്ഥാപനത്തിലുള്ളവരുടെയും അടക്കം വിശദമായ മൊഴിയെടുക്കുന്നതോടെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് പ്രത്യേക അന്വേഷണ സംഘം. ഐടി ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യം ചെയ്യും. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദ്ദത്തെ തുടർന്നാണ് റോയ് ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.അതേസമയം, മരണത്തിന് തൊട്ടുമുമ്പ് റോയിയും റെയ്‌ഡിനെത്തിയ ആദായ നികുതി ഉദ്യോഗസ്ഥരും തമ്മിൽ വഴക്കോ, തർക്കമോ ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് നിഗമനം. സ്ഥാപനത്തിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായതെന്നാണ് റിപ്പോർട്ട്. റോയിയെ സമ്മർദ്ദത്തിൽ ആക്കിയിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് ആദായ നികുതി ഉദ്യോഗസ്ഥർ.



