മിഥുൻ്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി ശിവൻകുട്ടി

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ചു നല്‍കുക. വിദ്യാഭ്യാസ മന്ത്രി തന്നെയാണ് സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് സംസ്ഥാന പ്രസിഡണ്ടും.

മിഥുൻ്റെ മരണത്തിൽ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി നേരത്തേ രംഗത്തെത്തിയിരുന്നു. പ്രിന്‍സിപ്പലിനും ഹെഡ്മിസ്ട്രസിനും എന്താണ് പണിയെന്നും സംസ്ഥാനത്തെ 14,000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കില്ലല്ലോയെന്നും മന്ത്രി ചോദിച്ചു.

‘വേനലവധി കഴിയുമ്പോള്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് യോഗം ചേര്‍ന്ന് അറിയിച്ചതാണ്. അതില്‍ പ്രധാനപ്പെട്ടതാണ് സ്‌കൂള്‍ കോമ്പൗണ്ടിലൂടെ കടന്നുപോകുന്ന വൈദ്യുത കമ്പി നീക്കം ചെയ്യല്‍. സ്‌കൂളിന് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് കിട്ടിയതില്‍ പരിശോധന നടത്തും. അധ്യാപകരും ഹെഡ്മിസ്ട്രസും മറ്റ് അധികാരികളും എല്ലാ ദിവസവും സ്‌കൂളിന്റെ മുകളിലൂടെ ലൈന്‍ കടന്നുപോകുന്നത് കാണുന്നില്ലേ’, മന്ത്രി പറഞ്ഞു. പ്രിന്‍സിപ്പലിനും ഹെഡ്മിസ്ട്രസിനും എന്താണ് പണി? ഇതൊക്കെ ശ്രദ്ധിക്കണ്ടേ. 14000 സ്‌കൂളുകളും വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ശ്രദ്ധിക്കാന്‍ സാധിക്കില്ലേല്ലോ. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഒരു മകനാണ് നഷ്ടപ്പെട്ടതെന്നും മന്ത്രി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു,.

കേസില്‍ ഗൗരവത്തോട് അന്വേഷണം നടത്തും. ഇലക്ട്രിസിറ്റി ബോര്‍ഡും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മകന്‍ നഷ്ടപ്പെട്ട പ്രതീതിയാണ്. സംഭവസ്ഥലത്തേക്ക് അടിയന്തിരമായി പോകാന്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു.

ഇന്ന് രാവിലെ സ്കൂളിൽ കളിക്കുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *