തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരെ പരാതി നൽകി സന്തോഷ്കുമാർ എം.പി. ഭരണഘടന വിരുദ്ധമായ നടപടിയാണ് ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സന്തോഷ്കുമാർ ആരോപിച്ചു. ഗവർണറെ തിരിച്ചു വിളിക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടിരുന്നു.
ആർഎസ്എസ് പരിപാടികൾക്ക് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റില്ലെന്ന നിലപാടിൽ ഗവർണർ ഉറച്ച് നിന്നതോടെ സർക്കാരും നിലപാട് കടുപ്പിച്ചു. ഗവർണർ തിരുത്തിയില്ലെങ്കിൽ ഒരിഞ്ച് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മന്ത്രിമാരും പ്രഖ്യാപിച്ചു. വിവാദത്തിൽ പുതിയ കാംപയിനുമായി സിപിഐയും രംഗത്ത് എത്തി. നാളെ ദേശീയ പതാക ഉയർത്തി വ്യക്ഷ തൈകൾ നട്ടു കൊണ്ടുള്ള കാംപയിന് സിപിഐ തുടക്കം കുറിക്കും.ഭാരതമാതാവിൻറെ പ്രതീകം ദേശീയ പതാകയാണെന്ന ആശയം ഉയർത്തി പിടിക്കാനാണ് സിപിഐയുടെ നിർദേശം.
പരിസ്ഥിതി ദിന പരിപാടി തുടങ്ങുന്നതിന് മുമ്പ് ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടതോടെ സർക്കാർ പരിപാടി മാറ്റിയിരുന്നു. പിന്നീട് ഗവർണർ സ്വന്തം നിലക്ക് പരിപാടി നടത്തുകയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. പരിപാടി മാറ്റിയ സർക്കാർ നടപടിയെ ഗവർണർ വിമർശിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സർക്കാർ ഗവർണർ പോരിന് വഴിതുറന്നത്