കെ റെയിലിന് ബദലായി ഇ ശ്രീധരൻ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കെ റെയിലിന് ബദലായി ഇ ശ്രീധരൻ നിര്‍ദേശിച്ച പദ്ധതി പരിഗണനയിലെന്ന് കേന്ദ്ര സർക്കാർ. ഇന്ന് ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനെ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. അങ്കമാലി ശബരി റെയിൽപ്പാത യാഥാർഥ്യമാക്കാനും തീരുമാനമായി. കേന്ദ്ര വിദഗ്ദ സംഘം ഇതിനായി കേരളത്തിൽ എത്തും.
കേരളത്തിൽ മൂന്നും നാലും റെയിൽപാതയ്ക്കായി ശ്രമിക്കുകയാണെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. യാത്രക്കാർക്കും ചരക്കുകൾക്കും ഉപയോഗപ്പെടുന്ന രീതിയിൽ പുതിയ പാത വരുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. പ്രധാന പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും മന്ത്രി പറഞ്ഞു.
അങ്കമാലി-എരുമേലി റെയിൽവേ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി മുഖ്യമന്ത്രിയിൽ നിന്ന് പിന്തുണ തേടിയെന്നും റെയിൽവേ മന്ത്രി വ്യക്തമാക്കി. ദീര്‍ഘകാലമായി കേരളത്തിലെ ജനങ്ങള്‍ കാത്തിരുന്ന അങ്കമാലി – എരുമേലി ശബരിമല റെയില്‍പാത ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനുംപറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി റെയില്‍വേയുടെ വിദഗ്ദ സംഘം ജൂലൈയില്‍ കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തില്‍ മന്ത്രി വി അബ്ദുറഹിമാന്, ഡല്‍ഹിയിലെ കേരളത്തിൻ്റെ പ്രത്യേക പ്രതിനിധി കെവി തോമസ് എന്നിവർ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.



