പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർഥികളെ വിലക്കി തമിഴ്നാട് സർക്കാർ

ചെന്നൈ: കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യും ഇടതുപക്ഷ സംഘടനകളും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികളും യുവാക്കളും പങ്കെടുക്കുന്നത് വിലക്കി തമിഴ്നാട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് വിവാദമായതോടെ പിൻവലിച്ചു. ഓഗസ്റ്റ് 17നാണ് സ്കൂൾ വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദേശം നൽകിയത്.
സിജെപിയും ഇടതുപക്ഷ സംഘടനകളും നടത്തുന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നത് തടയണമെന്നായിരുന്നു ഉത്തരവിലെ നിർദേശം. വിഷയം അടിയന്തരപ്രാധാന്യമുള്ളതാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, പൊലീസ്, ജില്ലാ ഭരണകൂടം എന്നിവയ്ക്കുള്ള നിർദേശം കോളേജിയേറ്റ് വിദ്യാഭ്യാസ കമ്മീഷണറാണ് പുറത്തിറക്കിയത്.
ഉത്തരവ് പുറത്തുവന്നതോടെ വിവിധ കോണുകളിൽ നിന്ന് ശക്തമായ വിമർശനം ഉയർന്നു. ഭരണഘടനാവിരുദ്ധവും യുക്തിരഹിതവുമായ ഉത്തരവാണ് സർക്കാർ പുറപ്പെടുവിച്ചതെന്ന് സിജെപി ദേശീയ കൺവീനർ സൗരവ് ദാസ് ആരോപിച്ചു.
അതേസമയം, സർക്കാർ നടപടിക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി. സിജെപിയും ഇടതുപക്ഷ സംഘടനകളും അനാവശ്യ ബഹളങ്ങളുടെ ഏജന്റുമാരാണെന്ന് ബിജെപി നേതാവ് വിനോഡ് സെൽവം ആരോപിച്ചു. പഠനത്തിലും ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട വിദ്യാർഥികളെ നേതാക്കൾ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെ സർക്കാർ ഇന്ന് നിർദേശം പിൻവലിക്കുകയായിരുന്നു. തീരുമാനം പിൻവലിച്ചതോടെ വിവാദത്തിനും താൽക്കാലിക വിരാമമായി.



