ഞെട്ടിക്കുന്ന കാരണം പുറത്ത്; കേതൻ അഗർവാൾ കേസിൽ അന്വേഷണം പുതിയ വഴിത്തിരിവിൽ

പൂനെ: യുവ വ്യവസായി കേതൻ ആഗർവാളിന്റെ കൊലപാതകക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. പ്രതി സിയ ഗോയലിന്റെ വിവാഹത്തോടുള്ള എതിർപ്പിനുള്ള പ്രധാന കാരണം കേതന്റെ വിക്കും മുടി കൊഴിച്ചിലുമാണെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് സിയ ഇക്കാര്യം വെളിപ്പെടുത്തിയത്. കേതന്റെ സംസാരവൈകല്യം ഇരു കുടുംബങ്ങൾക്കും അറിയാമായിരുന്നുവെന്നും എന്നാൽ അവരതിനെ ഒരു സാധാരണ അവസ്ഥ മാത്രമായേ കണ്ടിരുന്നുള്ളൂവെന്നും പൊലീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.കുടുംബത്തെ വിഷമിപ്പിക്കാതിരിക്കാനാണ് കേതനോടുള്ള തന്റെ ഇഷ്ടക്കേട് മറച്ചുവച്ചതെന്നാണ് സിയ പൊലീസിന് നൽകിയ മൊഴി.
അതേസമയം കേതനുമായി സിയ നടത്തിയ ചാറ്റുകൾ വിവാഹം വേണ്ടെന്നുവയ്ക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു എന്ന വാദങ്ങള്‍ക്ക് വിരുദ്ധമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള സംഭാഷണങ്ങളില്‍ തര്‍ക്കങ്ങളുടെയോ എതിര്‍പ്പുകളുടെയോ യാതൊരു തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.വിവാഹവുമായി മുന്നോട്ട് പോകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന കാര്യം എന്തുകൊണ്ട് കുടുംബത്തെ അറിയിച്ചില്ലെന്ന പൊലീസിന്റെ ചോദ്യത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ച് കുടുംബത്തെ വേദനിപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നായിരുന്നു സിയയുടെ മറുപടി.
കേതനെ ഇല്ലാതാക്കുക എന്നതാണ് ഏറ്റവും എളുപ്പമുള്ള വഴിയെന്ന് സിയ വിശ്വസിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ലോഹഗഡ് കോട്ടയിൽ കൊലപാതകം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകൾ ഇല്ലായിരുന്നുവെന്ന് സിയയും കാമുകനുമായ ചേതനും കരുതിയിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.



