മുതലപ്പൊഴിയിൽ ഷിജിനായുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേക്ക്; നാലംഗ സ്കൂബ സംഘം സ്ഥലത്തെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ബോട്ട് മറിഞ്ഞ് കാണാതായ അഞ്ചുതെങ്ങ് സ്വദേശി മത്സ്യത്തൊഴിലാളി ഷിജിനായുള്ള തെരച്ചിൽ ഒൻപതാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ നാലംഗ സ്കൂബ സംഘം സ്ഥലത്തെത്തി. അപകടമുണ്ടായ പ്രദേശം കേന്ദ്രീകരിച്ചായിരിക്കും സ്കൂബ സംഘം പരിശോധന നടത്തുക.
അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും സ്കൂബ സംഘത്തെ തെരച്ചിലിന് വിന്യസിക്കാത്തതിൽ ബന്ധുക്കളും പ്രദേശവാസികളും വ്യാപക വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂബ സംഘത്തെ തെരച്ചിലിനായി എത്തിച്ചത്. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് വിപുലമായ തെരച്ചിലാണ് നടക്കുന്നത്.
കടലിലും കായലിലുമായി ഫിഷറീസ് പട്രോൾ ബോട്ട്, വള്ളങ്ങൾ, ലൈഫ് ഗാർഡുകൾ, കോസ്റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ തുടരുന്നത്. കാണാതായ ഗൗതം കൃഷ്ണയുടെ ബന്ധുക്കളും തെരച്ചിൽ സംഘത്തോടൊപ്പം പങ്കെടുക്കുന്നുണ്ട്.
വ്യോമനിരീക്ഷണത്തിനായി ഡ്രോൺ ഉപയോഗിച്ചുള്ള തെരച്ചിലും തുടരുകയാണ്. കടലിലെ തെരച്ചിലിനായി കോസ്റ്റ് ഗാർഡിന്റെ കപ്പലും കൊച്ചിയിൽ നിന്നുള്ള ഡോണിയർ വിമാനവും രംഗത്തുണ്ട്.
എല്ലാ ഏജൻസികളെയും ഏകോപിപ്പിച്ചുകൊണ്ട് ഷിജിനായുള്ള തെരച്ചിൽ ശക്തമായി തുടരുകയാണെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു. രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വിവിധ സംവിധാനങ്ങളെ ഏകോപിപ്പിച്ചാണ് നിലവിലെ തെരച്ചിൽ.



