ശബരിമല സ്വർണപ്പാളി കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തിന് ജാമ്യം. ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജൂലായ് 23നാണ് പിഎസ് പ്രശാന്തിനെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്. പ്രശാന്തിനൊപ്പം അറസ്റ്റിലായ മുൻ ബോർഡ് അംഗം എ അജികുമാറിന് ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് നേരത്തെ ജാമ്യം നൽകിയിരുന്നു.
പൂജപ്പുര ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രശാന്തിനെ ഒരാഴ്ച മുൻപ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ജെറിയാട്രിക് വാർഡിലേക്ക് മാറ്റി ചികിത്സ നൽകിയിരുന്നു. സ്വർണപ്പാളി അപഹരിച്ച കേസിലെ 17-ാം പ്രതിയാണ് പിഎസ് പ്രശാന്ത്.
2019-ലെ സ്വർണക്കൊള്ള മറച്ചുവയ്ക്കാൻ 2025-ൽ പിഎസ് പ്രശാന്ത് പ്രസിഡന്റായ ബോർഡ് ചെന്നൈ സ്മാർട് ക്രിയേഷൻസിലേക്ക് പാളികൾ കൊടുത്തുവിട്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ഹൈക്കോടതിയുടെ അനുമതിയില്ലാതെയാണ് പാളികൾ സ്വണം പൂശാനായി കൈമാറിത്. കേസിൽ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് എസ്ഐടി പ്രശാന്തിനെ അറസ്റ്റ് ചെയ്തത്.



