ശബരിമല സ്വർണക്കൊള്ള: പുറത്തുകൊണ്ടുപോയ പാളികൾ മാറ്റിയിട്ടില്ല; നിർണായക ശാസ്ത്രീയ റിപ്പോർട്ട് എസ്ഐടിക്ക്

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക വഴിത്തിരിവായി അന്തിമ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കൈമാറി. National Metallurgical Laboratory നടത്തിയ പരിശോധനയിലാണ് പുറത്തുകൊണ്ടുപോയ കട്ടിളപ്പാളികൾ മാറ്റിസ്ഥാപിച്ചിട്ടില്ലെന്നും അവയിൽ പൂശിയിരുന്ന സ്വർണമാണ് നഷ്ടമായതെന്നും വ്യക്തമായത്.
ദ്വാരപാലക ശിൽപ്പപാളിയിലും കട്ടിളപ്പാളിയിലും നിന്ന് ശേഖരിച്ച സാമ്പിളുകളാണ് നാല് മാസം മുൻപ് പരിശോധനയ്ക്കായി ജംഷഡ്പുരിലെ ലാബിലേക്ക് അയച്ചത്. പരിശോധനയിൽ ചെമ്പ് പാളികൾക്ക് ഏകദേശം 28 വർഷത്തെ പഴക്കമുണ്ടെന്നും കണ്ടെത്തി.
എക്സ്-റേ ഫ്ലൂറസെൻസ് സ്പെക്ട്രോസ്കോപി, ഇൻഡക്ടീവ്ലി കപ്പിൾഡ് പ്ലാസ്മ മാസ് സ്പെക്ട്രോമെട്രി, ഒപ്റ്റിക്കൽ എമിഷൻ സ്പെക്ട്രോസ്കോപി തുടങ്ങിയ അത്യാധുനിക ശാസ്ത്രീയ പരിശോധനകളാണ് ലാബിൽ നടത്തിയത്.
നേരത്തെ Vikram Sarabhai Space Centre നടത്തിയ പരിശോധനയിൽ വ്യക്തമായ നിഗമനത്തിലെത്താനാകാത്ത സാഹചര്യത്തിലാണ് വീണ്ടും വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് സാമ്പിളുകൾ അയച്ചത്. പാളികൾ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ എന്നും അവയിൽ എത്രത്തോളം സ്വർണം ഉണ്ടായിരുന്നുവെന്നും കണ്ടെത്തുന്നതിനായിരുന്നു പരിശോധന.
അന്തിമ റിപ്പോർട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കേസിലെ അന്വേഷണ നടപടികൾ അന്തിമഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.



