“മിഥുന്റെ മരണം വളരെയധികം വേദനിപ്പിക്കുന്നു,ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണം” രാഹുല്‍ ഗാന്ധി

കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മിഥുന്റെ മരണം വളരെയധികം വേദനിപ്പിക്കുന്നുവെന്നും ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഒരു രക്ഷിതാവും ഇത്രയും വലിയ നഷ്ടം സഹിക്കാന്‍ ഇടയാവരുത്. സുരക്ഷിതമായ പഠനാന്തരീക്ഷം ഓരോ കുട്ടിയുടെയും അവകാശമാണ്. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ആറ് വര്‍ഷം മുന്‍പ് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
സ്കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് മിഥുന് മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. തറയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തിയ ശേഷമായിരിക്കും മിഥുന്റെ സംസ്കാരം നടക്കുക. കുവൈത്തില്‍ വീട്ടുജോലിക്കായി പോയതായിരുന്നു മിഥുന്റെ അമ്മ. സുജ വീട്ടുജോലിക്കായി പോയ കുടുംബം തുര്‍ക്കിയില്‍ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് സുജയും ഉണ്ടായിരുന്നത്. സുജ നാളെ വെളുപ്പിന് കൊച്ചിയിലെത്തുമെന്ന് മിഥുന്റെ അച്ഛന് മനു റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. തുര്‍ക്കിയില്‍ നിന്ന് ഇന്ന് തന്നെ കുവൈത്തില്‍ എത്തിക്കും. അവിടെ നിന്ന് പേപ്പറൊക്കെ ശരിയാക്കിയ ശേഷം കൊച്ചിയിലെത്തും. അങ്ങനെയെങ്കില്‍ മിഥുന്റെ സംസ്കാരം നാളെ നടക്കുമെന്നും മനു പറഞ്ഞു.